പയ്യോളിയിലെ ഗതാഗത പ്രശ്‌നത്തിന് ഇന്നുതന്നെ പരിഹാരം കാണാമെന്ന് വാഗാഡ് അധികൃതരുടെ ഉറപ്പ്; ഉപരോധ സമരം അവസാനിപ്പിച്ചു


പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ കാരണം പയ്യോളിയിലുണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗാഡ് അധികൃതര്‍ സമ്മതിച്ചതായി നഗരസഭാ ചെയര്‍മാന്‍ വി.കെ.അബ്ദുറഹ്‌മാന്‍. വാഗാഡ് തൊഴിലാളികളെയും തൊഴിലുപകരണങ്ങളും സമരക്കാര്‍ക്കൊപ്പം അയക്കാമെന്നും സമരക്കാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പണികള്‍ നടത്താമെന്നും കമ്പനി ഉറപ്പുനല്‍കിയെന്നാണ് ചെയര്‍മാന്‍ അറിയിച്ചത്.

മഴയായതിനാല്‍ റോഡ് ടാറിങ് നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും പകരം റോഡ് ഉയര്‍ത്തി പ്രശ്‌നപരിഹാരമുണ്ടാക്കാമെന്നുമാണ് വാഗാഡ് അധികൃതര്‍ അറിയിച്ചത്. ഈ ഉറപ്പ് ലംഘിക്കപ്പെട്ടാല്‍ തുടര്‍ന്നും സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് ഉപരോധക്കാര്‍ അറിയിച്ചു.

പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷ്‌റഫ് കോട്ടക്കല്‍ (ദേശീയപാത വികസന സമരസമിതി ചെയര്‍മാന്‍ അഷറഫ് കോട്ടക്കല്‍, കണ്‍വീനര്‍ പി.വി.സിന്ധു, പി എം.ഹരിദാസന്‍, പി.എം.റിയാസ്, ശജിമിന അസൈനാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, സി.പി.എമ്മിന്റെ രാജന്‍, സി.പി.ഐയുടെ ശശിമാസ്റ്റര്‍, ആര്‍.ജെ.ഡിയുടെ രാജന്‍ കൊളായിപ്പാലം, ബി.ജെ.പിയുടെ ബൈജു തുടങ്ങിയവര്‍ സമരത്തില്‍ പങ്കാളികളായി.