‘മുഖത്തിനുനേരെ ചാടിയ കുറുക്കനെ കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈവിരലിന് കടിയേറ്റു, വീണ്ടും ആക്രമിക്കാന്‍ വന്ന കുറുക്കനെ പിടിച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു’; നൊച്ചാട് കാരയാട് ഭാഗങ്ങളില്‍ ഭീതിപരത്തിയ ഭ്രാന്തന്‍ കുറുക്കനെ മധ്യവയസ്‌കന്‍ വെള്ളത്തില്‍ മുക്കി കൊന്നു


പേരാമ്പ്ര: നൊച്ചാട് കടിച്ച കുറുക്കനെ മധ്യവയസ്‌കന്‍ വെള്ളത്തില്‍ മുക്കി കൊന്നു. നൊച്ചാട് മാവിലാട്ട് മുഹമ്മദലി (52)യാണ് തന്നെ ഉള്‍പ്പെടെ നിരവധിപ്പേരെ കടിച്ച കുറുക്കനെ കൊന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

നൊച്ചാട് മാവട്ടയില്‍ താഴെ കച്ചവടംചെയ്ത അടക്ക എടുത്തു വരുമ്പോഴാണ് കുറുക്കന്‍ ദേഹത്തേക്ക് ചാടിയത്. മുഖത്തിനുനേരെ ചാടിയ കുറുക്കനെ കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈവിരലിന് കടിയേറ്റു. വീണ്ടും ആക്രമിക്കാന്‍ വന്ന കുറുക്കനെ പിടിച്ച് സമീപത്തെ വാഴത്തോട്ടത്തിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നെന്ന് മുഹമ്മദലി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഈ കുറുക്കന്‍ ഇന്നലെ രാവിലെ മുതല്‍ കാരയാട്, നൊച്ചാട് ഭാഗങ്ങളില്‍ ഭീതി വിതച്ചിരുന്നു. കാരയാട് കൊളാപൊയില്‍ മാധവന്‍, വട്ടക്കണ്ടി ഗീത, നൊച്ചാട് കുഴിച്ചാലില്‍ രാഘവന്‍ എന്നിവര്‍ക്ക് രാവിലെ കുറുക്കന്റെ കടിയേറ്റിരുന്നു.

മുഹമ്മദലി ഉള്‍പ്പെടെ കടിയേറ്റ നാലുപേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കാരയാട് ഭാഗത്ത് പശു ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ടായിരുന്നു.

മഹമ്മദലി ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്.