കോരപ്പുഴ മുതല്‍ കോട്ടക്കടവ് വരെയുള്ള തീരദേശ ഹൈവേയുടെ നിര്‍മ്മാണത്തിനായി കിഫ്ബിയില്‍ നിന്നും ധനാനുമതി ലഭിച്ചതായി കാനത്തില്‍ ജമീല; നടപടികള്‍ വേഗത്തിലാക്കുമെന്നും എം.എല്‍.എ


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തീരദേശ ഹൈവെയുടെ നിര്‍മ്മാണത്തിനും സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കുമായി കിഫ്ബിയില്‍ നിന്നും 50 കോടി രൂപയുടെ ധനാനുമതി ലഭിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി- കോരപ്പുഴ മുതല്‍ കോട്ടക്കല്‍ കടവ് വരെയും വടകര സാന്റ് ബാങ്ക് വരെ നീളുന്ന കുഞ്ഞാലിമരയ്കാര്‍ നദീപാലവും ഉള്‍പ്പെടുന്ന ഭാഗത്തിനാണ് കഴിഞ്ഞദിവസം ചേര്‍ന്ന കിഫ്ബി ബോര്‍ഡ് ധനാനുമതി നല്‍കിയത്.

മൂന്ന് റീച്ചുകളിലെ സ്ഥലമേറ്റെടുപ്പിനും നിര്‍മ്മാണത്തിനുമായാണ് തുക അനുവദിച്ചത്. കോരപ്പുഴ മുതല്‍ കോട്ടക്കല്‍ കടവ് വരെ ആറ് റീച്ചുകളിലായി 33 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് തീരദേശ ഹെവെക്കുള്ളത്. ഇതില്‍ കോരപ്പുഴ-കൊയിലാണ്ടി ഹാര്‍ബര്‍, മുത്തായം ബീച്ച്- കോടിക്കല്‍ ബീച്ച് എന്നീ രണ്ട് റീച്ചുകളിലെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്ക് 15 കോടി രൂപയും, കൊളാവിപ്പാലം മുതല്‍ കോട്ടക്കല്‍ വരെയുള്ള റീച്ചിന്റെ നിര്‍മ്മാണത്തിന് 34.33 കോടി രൂപയ്ക്കുമാണ് ഇപ്പോള്‍ ധനാനുമതി ലഭിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിനായി പണം അനുവദിച്ച സ്ഥിതിക്ക് നടപടികള്‍ വേഗത്തിലാക്കി പദ്ധതിയുടെ നിര്‍മ്മാണത്തിലേക്ക് കടക്കാനാവുമെന്ന് എം.എല്‍.എ പറഞ്ഞു.

കോടിക്കല്‍ മുതല്‍ കൊളാവിപ്പാലം വരെയുള്ള റീച്ചിനും കുഞ്ഞാലിമരയ്ക്കാര്‍ നദീപാലത്തിനും നേരെത്തെ തന്നെ ധനാനുമതി ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അനുമതിയോടെ 10 കീലോമീറ്റര്‍ നീളത്തില്‍ ഹൈവെയുടെ നിര്‍മ്മാണത്തിനും കുഞ്ഞാലിമരയ്കാര്‍ നദീപാലത്തിനും കൂടി ആകെ 149 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ 15 കിലോമീറ്റര്‍ ഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി 15 കോടി രൂപയുമാണ് അനുമതിയായത്.

നിര്‍മ്മാണ അനുമതി ലഭിച്ചിരിക്കുന്ന ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ ഇപ്പോള്‍ വേഗത്തിലായിട്ടുണ്ട്. കിഫ്ബി പ്രവൃത്തികളുടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി പ്രത്യേകമായി നിയമിക്കപ്പെട്ട ലാന്റ് അക്വിസിഷന്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് നടപടികള്‍ മുന്നോട്ട് നീങ്ങുന്നത്. ഇതു സംബന്ധിച്ച് വിഞ്ജാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. 12 മീറ്റര്‍ വീതിയില്‍ ഇരുഭാഗങ്ങളിലുമായി സൈക്കിള്‍ ട്രാക്ക് സഹിതമാണ് തീരദേശ ഹൈവെയുടെ നിര്‍മ്മാണം.