മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ അന്തരിച്ചു


പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.ശങ്കരനാരായണന്‍ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ശേഖരീപുരത്തെ വസതിയില്‍ വച്ച് രാത്രി 8:50 ഓടെയായിരുന്നു അന്ത്യം. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി വഹിച്ചിരുന്ന അദ്ദേഹം യു.ഡി.എഫ് കണ്‍വീനറുമായിരുന്നു.

ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15 ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലായിരുന്നു ശങ്കരനാരായണന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ശങ്കരനാരായണന്‍ സജീവരാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് പാലക്കാട് ഡി.സി.സി. സെക്രട്ടറിയായും പ്രസിഡന്റായും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍.മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളില്‍ അദ്ദേഹം ഗവര്‍ണറുടെ അധികച്ചുമതലയും വഹിച്ചു. നിരവധി തവണ കേരളത്തില്‍ മന്ത്രിയായിട്ടുണ്ട്. നാലുതവണ മന്ത്രിയായിരുന്ന ശങ്കരനാരായണന്‍ 16 വര്‍ഷം യു.ഡി.എഫ് കണ്‍വീനറായിരുന്നു. 1985 മുതല്‍ 2001 വരെയായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ ചുമതല അദ്ദേഹം നിര്‍വഹിച്ചത്.

1977 ല്‍ തൃത്താലയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭാംഗമായത്. 1980ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987 ല്‍ ഒറ്റപ്പാലത്ത് നിന്നും 2001 ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കെ.ശങ്കരനാരായണന്‍


1982 ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.

1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്‍മാനായും 1977-1978 ല്‍ കെ.കരുണാകരന്‍, എ.കെ.ആന്റണി മന്ത്രിസഭകളില്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ.ആന്റണി മന്ത്രിസഭയിലെ ധനകാര്യ, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു.

വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1946 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകനായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി.പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.