മത്സ്യമേഖലയെയും കാര്‍ഷിക മേഖലയെയും പൂര്‍ണ്ണമായി അവഗണിച്ചു, പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ലാതെ നടപ്പില്‍ വരുത്തുന്നില്ല; ബജറ്റ് നിരാശാജനകമെന്ന് യു.ഡി.എഫ് കൗണ്‍സില്‍ യോഗം


കൊയിലാണ്ടി: നഗരസഭയില്‍ അവതരിപ്പിച്ച ബജറ്റ് പൂര്‍ണ്ണമായും നിരാശാജനകമാണെന്ന് യു.ഡി.എഫ് കൗണ്‍സില്‍. വലിയ മലയിലും വരകുന്നിലും വര്‍ഷങ്ങളോളമായിമാറിമാറി പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ലാതെ ഭൂരിഭാഗം പദ്ധതികളും നടപ്പില്‍ വരുത്താന്‍ സാധിച്ചിട്ടില്ല. ഇച്ഛാശക്തിയുള്ള പ്രാദേശിക ഭരണകൂടം ഇല്ലാത്തത് നമ്മുടെ ശാപമായി മാറിയിരിക്കുകയാണെന്നും യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

കഴിഞ്ഞ കാലത്തെ പ്രഖ്യാപനങ്ങള്‍ വരകുന്ന് വനിതാ പരിശീലന കേന്ദ്രം വിപുലീകരിക്കുമെന്ന് പറഞ്ഞെങ്കിലും നടക്കാതെ പോയി. ഏഴ് വര്‍ഷമായി ബസ്റ്റാന്‍ഡില്‍ തുടക്കം കുറിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ശാസ്ത്രീയ ക്രിമിറ്റോറിയം പ്രായോഗികമായില്ല. നഗരസഭയില്‍ അറവുശാലയും ശ്മശാനവും ഇതുവരെ തുടക്കം കുറിച്ചില്ല പ്രഖ്യാപനത്തില്‍ ഒതുങ്ങി നില്‍ക്കുന്നു. 10വര്‍ഷമായി നഗരസഭ കുടിവെള്ള പദ്ധതി സ്വപ്നം കാണുകയാണ്. സാധാരണക്കാരിലേക്ക് ഇതുവരെ എത്തിക്കാന്‍ ആയിട്ടില്ല. അടുത്ത പഞ്ചായത്തുകളില്‍ പോലും പദ്ധതി നടപ്പിലാക്കിയപ്പോള്‍ നമ്മള്‍ ഇപ്പോഴും ശൈശവദിശയില്‍ തന്നെനില്‍ക്കുകയാണെന്നും യു.ഡി.എഫ് യോഗത്തില്‍ കുറ്റപ്പെടുത്തി.

താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റിയിരിക്കുകയാണ്. 35 കോടിയുടെ പുതിയ കെട്ടിടം ഇപ്പോഴും കടലാസില്‍ ഒതുങ്ങി നില്‍ക്കുന്നു. മോര്‍ച്ചറി ഉള്‍പ്പെടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
ഒരുകാലത്ത് പി.പി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കൊയിലാണ്ടിയെ 10 വര്‍ഷം മുന്‍പ് എതിര്‍ത്തവര്‍ ഇപ്പോള്‍ പദ്ധതി വീണ്ടും കൊണ്ടുവന്നിരിക്കുന്നു.

കൊയിലാണ്ടി നഗരസഭ ഡിജിറ്റല്‍ സംവിധാനം പരിതാപകരമാണ്. കെ സ്മാര്‍ട്ട് നടപ്പിലാക്കുമെന്ന് വീമ്പു പറയുക അല്ലാതെ ആളുകള്‍ ഇന്നും ബുദ്ധിമുട്ടുകയാണ്. നഗരസഭയില്‍ ഇന്റര്‍നെറ്റ് സംവിധാനം പോലും ലഭ്യമല്ല. കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു. നഗരസഭയുടെ വടക്ക് തെക്ക് ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ വര്‍ഷങ്ങളോളമായി സമഗ്രമായ ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നതില്‍ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. കടലും കടലോരവും ശുചീകരിക്കാന്‍ പദ്ധതിയില്ല. കടലോര പാര്‍ക്ക് പണിയും സൗന്ദര്യവല്‍ക്കരണവും പ്രഖ്യാപനത്തില്‍ ഒതുങ്ങി നില്‍ക്കുന്നു.

വഴിയോര കച്ചവടക്കാര്‍ക്ക് പ്രത്യേക സോണ്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നതിന് പദ്ധതി തുടങ്ങണം. നിലവിലുള്ള കച്ചവടക്കാരെ ബുദ്ധിമുട്ടിക്കാതെ തെരുവോര കച്ചവടക്കാര്‍ക്ക് പ്രത്യേക സോണ്‍ നടപ്പിലാക്കി ബസ്റ്റാന്‍ഡ് ഫുട്പാത്തിലൂടെ പൊതുജനങ്ങള്‍ക്ക് സ്വതന്ത്രമായി നടന്നു പോകാനുള്ള സംവിധാനം ഒരുക്കണം.
30 വര്‍ഷമായി നഗരസഭാ ഭരണം നടത്തുന്ന ഇടതുപക്ഷം അവതരിപ്പിച്ച ബജറ്റ് നിരാശജനകവും ദിശാബോധം ഇല്ലാത്തതും ആണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന പൊള്ളയായ ഈ ബജറ്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി ലീഡര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി.പി.ഇബ്രാഹിംകുട്ടി, കൗണ്‍സിലര്‍മാരായ എ.അസീസ് മാസ്റ്റര്‍, നജീബ്, മനോജ് പയറ്റുവളപ്പില്‍, സുമതി.കെ.എം, ജിഷ പുതിയേടത്ത്, ഫാസില്‍.പി.പി, ദൃശ്യ.എം, പി.ജമാല്‍ മാസ്റ്റര്‍, ഫക്രുദീന്‍ മാസ്റ്റര്‍, വത്സരാജ് കേളോത്ത്, രജീഷ് വെങ്കളത്ത് കണ്ടി, ഷീബ അരീക്കല്‍, കെ.ടി.വി.റഹ്‌മത്ത്, ടി.പി.ഷൈലജ എന്നിവര്‍ പങ്കെടുത്തു.