വീണ്ടും ട്രെയിനില്‍ ടി.ടി.ഇയ്ക്ക് മര്‍ദ്ദനം; ആക്രമിച്ചത് ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന്


ഷൊര്‍ണൂര്‍: വീണ്ടും ട്രെയിനിനുള്ളില്‍ ടി.ടി.ഇയ്ക്ക് മര്‍ദനം. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് യാത്രക്കാരന്‍ ടി.ടി.ഇയെ മര്‍ദ്ദിച്ചത്.

മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ ഷൊര്‍ണൂര്‍ വച്ചാണ് സംഭവം നടന്നത്. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയില്‍ ട്രെയിന്‍ തിരൂര്‍ എത്താറായപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ടിക്കറ്റ് ഇല്ലാതെ റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ഇദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രതി തര്‍ക്കത്തിന് വന്നുവെന്നാണ് സൂചന. ഇതിന് പിന്നാലെ മൂക്കിന് ഇടിച്ചെന്നാണ് ടി.ടി.ഇ പറയുന്നത്.

മൂക്കില്‍ നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമായി കാണാം. നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ് വിക്രം കുമാര്‍ മീണ.

ട്രെയിനില്‍ ടി.ടി.ഇമാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടി.ടി.ഇ വിനോദ് കുമാറിനെ ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു.. ഇതിന് ശേഷവും സമാനമായ പല സംഭവങ്ങളും ആവര്‍ത്തിച്ചിരുന്നു.