രാഹുല്‍ ഗാന്ധിയുടെ കുഞ്ഞ് ആരാധകന് ഇത് സ്വപ്‌നസാക്ഷാത്കാരം! ജോഡോ യാത്രയില്‍ രാഹുലിന്റെ കൈപിടിച്ച് നടുവണ്ണൂര്‍ സ്വദേശി നാജില്‍ ഹസന്‍


നടുവണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടുവണ്ണൂരില്‍ ഒരു കുഞ്ഞ് ആരാധകനുണ്ട്. നാജില്‍ ഹസന്‍ എന്ന കുട്ടി. ജോഡോ യാത്ര കേരളത്തിലെത്തിയതുമുതല്‍ നാജില്‍ കണ്ട ഒരു സ്വപ്‌നമുണ്ട്, രാഹുലിന്റെ കൈപിടിച്ച് തനിക്കും ഒപ്പം പോകണം. അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നാജില്‍.

മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ നിന്ന് ആരംഭിച്ച് നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച യാത്രയിലാണ് നാജില്‍ ഹസന്‍ അച്ഛനമ്മമാരുടെ അരികില്‍ നിന്നും മാറി രാഹുലിന്റെ കൈ പിടിച്ച് നടന്ന് കാണികളുടെ മനം കവര്‍ന്നത്. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ജോഡോയാത്രയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വി.ഡി.സതീശന്‍, ഉമ്മന്‍ചാണ്ടി, താരിഖ് അന്‍വര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളോടെല്ലാം സംസാരിക്കാനും സംവദിക്കാനും ഇതിനകം തന്നെ നാജിലിന് സാധിച്ചിട്ടുണ്ട്.

നടുവണ്ണൂര്‍ മണ്ഡലം മഹിള കോണ്‍ഗ്രസ് പ്രസിഡണ്ട് നുസ്രത്തിന്റെയും കോണ്‍ഗ്രസിന്റെ പ്രമുഖ സൈബര്‍ വിങ്ങായ പ്രിയദര്‍ശിനി ബ്രിഗേഡ് ചെയര്‍മാന്‍ ബഷീര്‍ കണിശന്റെയും മകനാണ് നാജില്‍. അച്ഛനമ്മമാരില്‍ നിന്നാണ് നാജിലിന് കോണ്‍ഗ്രസിനോടുള്ള ആഭിമുഖ്യം പകര്‍ന്നുകിട്ടിയത്.

നടുവണ്ണൂരിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും, പൗരപ്രമുഖനും കല്ലിടുക്കില്‍ ജുമാ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന പരേതനായ കണിശന്‍ മന്ദങ്കാവില്‍ ഹസന്‍കുട്ടി ഹാജിയുടെ പേരക്കുട്ടി കൂടിയാണ് നാജില്‍. നാജിലിനെപ്പോലെ സഹോദരന്മാരും കോണ്‍ഗ്രസിനെ നെഞ്ചിലേറ്റുന്നവരാണ്. സഹോദരനായ നുജും റഫാന്‍ കെ.എസ്.യു നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസ് യൂണിറ്റ് പ്രസിഡന്റാണ്. മറ്റൊരു സഹോദരനായ നസീഹ് മന്ദങ്കാവ് യൂണിറ്റ് കെ.എസ്.യു സെക്രട്ടറിയുമാണ്.