സര്‍ക്കാറുണ്ടാക്കാന്‍ സഹായിച്ചവര്‍ക്ക് കൈനിറയെ; ആന്ധ്രയ്ക്ക് 15000 കോടിയും ബീഹാറിന് 26,000 കോടിയും, പ്രഖ്യാപിച്ചത് വമ്പന്‍ പാക്കേജുകള്‍


ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ സഹായിച്ച ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ കൈനിറയെ. ബീഹാറിന് വികസനത്തിന് വന്‍ തുക അനുവദിച്ച ധനമന്ത്രി ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക ധന പാക്കേജും പ്രഖ്യാപിച്ചു.

അടിസ്ഥാന സൗകര്യവികസനത്തിന് ബീഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബീഹാറില്‍ നിര്‍മ്മിക്കും. ബീഹാറില്‍ ദേശീയപാത വികസനത്തിന് 26000കോടി രൂപയാണ് അനുവദിച്ചത്. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11500 കോടിയും അനുവദിച്ചു.

ആന്ധ്രാപ്രദേശില്‍ തലസ്ഥാന നഗരവികസനത്തിന് ധനസഹായം, 15000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചുണ്ട്. ഇതില്‍ ബംഗലുരു – ഹൈദരാബാദ് ഇന്‍ഡസ്ട്രിയല്‍ കോറിഡോറും കര്‍ഷകര്‍ക്ക് പത്യേക സഹായവും പ്രഖ്യപാനത്തിലുണ്ട്.

സ്വര്‍ണ്ണത്തിനും വെള്ളിക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി കുറച്ചിട്ടുണ്ട്. ആറ് ശതമാനമായാണ് നികുതി കുറയുക. പ്ലാറ്റിനത്തിന്റേത് 6.4% ആക്കും. മൊബൈല്‍ ഫോണിനും ഉപകരണങ്ങള്‍ക്കുമുള്ള കസ്റ്റംസ് തീരുവ കുറച്ചു.

കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കല്‍, തൊഴില്‍-നൈപുണ്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യനീതി, ഉത്പാദന സേവന മേഖല, നഗരവികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യവികസനം, ഇന്നവേഷന്‍ ഗവേഷണ വികസനം, പുതുതലമുറ വികസനം എന്നിവയാണ് ബജറ്റിന്റെ മുന്‍ഗണനാ വിഷയങ്ങള്‍.

മോദി സര്‍ക്കാരിനെ മൂന്നാമതും തെരഞ്ഞെടുത്തതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ബജറ്റവതരണം തുടങ്ങിയത്.