ആനക്കുളത്ത് വീട്ടിൽ മോഷണം; ഉറങ്ങുകയായിരുന്ന വയോധികയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു


കൊയിലാണ്ടി: ആനക്കുളത്ത് വീട്ടില്‍ മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം വടക്കേകുറ്റിയകത്ത് ജയന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. ഉറങ്ങുകയായിരുന്ന ജയന്റെ അമ്മ വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല നഷ്ടപ്പെട്ടു.

വീടിന്റെ മുന്‍വാതില്‍ വഴിയാണ് കള്ളന്‍ ആദ്യം അകത്ത് കയറാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പിന്നിലെ വാതില്‍ വഴി അകത്ത് കയറുകയായിരുന്നു. തുടര്‍ന്ന് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മാല മുറിച്ചെടുക്കുകയായിരുന്നു.

മാല എടുത്ത ഉടന്‍ തന്നെ വിജയലക്ഷ്മി ഉണരുകയും അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന മകനെ വിളിക്കുകയും ചെയ്തു. ഇതോടെ കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്വർണ്ണമാലയ്ക്ക് പുറമെ ജയന്റെ മകൻ ഷർട്ടിന്റെ കീശയിൽ സൂക്ഷിച്ചിരുന്ന പണവും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.

സമീപത്തുള്ള മറ്റൊരു വീട്ടിലും കള്ളന്‍ മോഷണത്തിന് ശ്രമിച്ചിട്ടുണ്ട്. അട്ടവല്‍കുനി മനുവിന്റെ വീട്ടിലായിരുന്നു ഇത്. ഈ വീട്ടില്‍ നിന്ന് ചില പണിയായുധങ്ങളാണ് മോഷണം പോയത്.

വിവരം ലഭിച്ച ഉടന്‍ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്.ഐമാരായ ശൈലേഷ്, അനീഷ് വടക്കയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വീട്ടിലെത്തിയത്. സമീപത്തെ സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിലെ അന്വേഷണം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തുമെന്ന് പൊലീസ് അറിയിച്ചു.