ബസില്‍ കയറ്റാതെ വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തി; തലശേരിയില്‍ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു, പതിനായിരം പിഴയും ചുമത്തി


തലശേരി: തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ബസ്സിനെതിരെ പൊലീസ് നടപടി. ബസ് തലശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തുകയും ചെയ്തു.

വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ കൂടി ഇടപെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പാസ് നല്‍കി യാത്ര ചെയ്യുന്നു എന്നതുകൊണ്ട് അവരെ രണ്ടാംതരം ആളുകളായി കണക്കാക്കുന്നു. കണ്ടക്ടറും ക്ലീനറുമൊക്കെ വളരെ മോശമായി അവരോട് പെരുമാറുന്നു. കനത്ത മഴ പെയ്താല്‍ പോലും വിദ്യാര്‍ത്ഥികളെ ബെല്ലടിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമേ ബസില്‍ കയറ്റാറുള്ളൂ. വിഷയത്തില്‍ ഏതായാലും നടപടി എന്താണ് എന്ന് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. കണ്‍സന്‍ഷന്‍ നല്‍കുന്ന വിദ്യാര്‍ഥികളെ ബസ് എടുക്കുന്ന സമയത്ത് മാത്രമേ കയറാന്‍ അനുവദിക്കാറുള്ളൂ. ഇത്തരത്തില്‍ തലശേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നതിന് വേണ്ടി പുറത്ത് വരി നില്‍ക്കുകയാണ്. ആ സമയത്ത് അപ്രതീക്ഷിതമായി നല്ല മഴ പെയ്തു. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ കുട ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മഴ നനഞ്ഞ് നില്‍ക്കേണ്ടിവന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അതിന് പിന്നാലെയാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഈ വിഷയത്തില്‍ ഇടപെട്ടത്. തലശ്ശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. അതിനുശേഷം മുന്നറിയിപ്പ് നല്‍കിയതിനുശേഷം വാഹനം വിട്ടയച്ചു.