കുഞ്ഞിപ്പള്ളിയില്‍ തലയോട്ടി കണ്ടെത്തിയ സംഭവം, ഡി.എന്‍.എ പരിശോധനാ ഫലം നിര്‍ണായകമാവും; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്


അഴിയൂര്‍: കുഞ്ഞിപ്പള്ളിയില്‍ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ അന്തിമ സ്ഥീരീകരണം ഡി.എന്‍.എ പരിശോധനാ ഫലം ലഭിച്ചതിനു ശേഷമെന്ന് പോലീസ്. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്. മിസ്സിങ് കേസുകള്‍ ധാരാളമുള്ള സാഹചര്യത്തില്‍ അന്തിമമായ ഒരു കണ്ടെത്തലിലേക്ക്് എത്തിച്ചേരണമെങ്കില്‍ ഡി.എന്‍.എ ഫലം ലഭിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ സമീപത്തുണ്ടായിരുന്ന വസ്ത്രത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. ഈ മൊബൈല്‍ ഫോണിന്റെ ഉടമയായ കൊയിലാണ്ടി സ്വദേശിയാണോ കൊല്ലപ്പെട്ടെതെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല. ഇവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ സാംപിളുകള്‍ പൊലീസ് ഇന്ന് ശേഖരിച്ചേക്കും. ഇയാള്‍ ദൂരസ്ഥലങ്ങളിലൊക്കെ സഞ്ചരിക്കുന്ന ശീലുള്ള ആളെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാല്‍ മൃതദേഹ ഭാഗങ്ങള്‍ കൊയിലാണ്ടി സ്വദേശിയുടെതാണോ എന്ന കാര്യത്തില്‍ അന്തിമ സ്ഥിരീകരണം വന്നിട്ടില്ല.

ജനുവരി പന്ത്രണ്ടാം തീയതിയാണ് കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാത നിര്‍മാണത്തിനായി റോഡരികിലെ കെട്ടിടം പൊളിക്കുന്നതിനിടെ ഒരു വര്‍ഷമായി അടച്ചിട്ട കടമുറിക്കുള്ളില്‍ നിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്. മുമ്പ് ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടിയും അസ്ഥിയും കിടന്നിരുന്നത്. രണ്ട് വര്‍ഷം മുമ്പ് കുന്നുമ്മക്കര സ്വദേശി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയതാണ് കെട്ടിടം.

ഡി.എന്‍.എ ഫലം അടക്കം ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണ്ണായകമാവുകയെന്ന് പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി ആളുകളുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.