അരിക്കുളത്തെ 12 വയസുകാരന്റെ കൊലപാതകം; കൂടുതല്‍ ആസൂത്രണം നടന്നെന്ന് പൊലീസ് നിഗമനം, റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍


കൊയിലാണ്ടി: അരിക്കുളത്ത് 12 വയസ്സുകാരന്‍ അഹമ്മദ് ഹസ്സന്‍ റിഫായിയെ പിതൃസഹോദരി ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാളെത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ ആസൂത്രണം നടന്നെന്ന പൊലീസ് നിഗമനം വന്നതോടെയാണ് വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നത്.

ഹസ്സന്‍ റിഫായിയുടെ പിതൃസഹോദരി താഹിറ നടത്തിയ ആസൂത്രണം, നേരത്തെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നോ എന്നതുള്‍പ്പടെ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതിയുള്‍പ്പെടെ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കൊയിലാണ്ടി പൊലീസിനോട് തിങ്കളാഴ്ച തന്നെ കമ്മീഷന്‍ ആവശ്യപ്പെടും.

ഹസ്സന്‍ റിഫായിയുടെ മാതാപിതാക്കളുള്‍പ്പെടെയുളളവരെ കൊലപ്പെടുത്താനാണ് പ്രതി താഹിറ പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം, സംഭവത്തിന് പിന്നിലെ ആസൂത്രണം കണ്ടെത്തണമെന്ന ആവശ്യവുമായി പ്രതി താഹിറയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നാളെ പൊലീസ് അപേക്ഷ നല്‍കും.

കോഴിക്കോട് റുറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി. ആര്‍.ഹരിപ്രസാദ്, സി.ഐ. കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭ, രാഖി, എസ്.സി.പി.ഒ ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.