മുയിപ്പോത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസ്; ഏഴ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


ചെറുവണ്ണൂര്‍: മുയിപ്പോത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസില്‍ ഏഴ് യു.ഡി എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുയിപ്പോത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ മൈന്തൂര്‍കുനി അബ്ദുറഹിമാന്‍, മൈന്തൂര്‍ ബഷീര്‍, പീച്ചങ്കിയില്‍ മജീദ്, തോട്ടുവാഴക്കുനി അഹമ്മദ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നന്മന വിനോദന്‍ മുതലക്കുഴി മൊയ്തി, തട്ടാത്ത് കണ്ടി മീത്തല്‍ അബ്ദുള്‍ ലത്തീഫ് എന്നിവരെയാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെയുള്ള സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഏപ്രില്‍ 13 ന് ഷാഫി പറമ്പില്‍ പ്രചാരണത്തിന് എത്തുന്നതിന് തൊട്ടു മുന്‍പായിരുന്നു സംഭവം.

വടകരയിലെ പ്രചാരണത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ മുയിപ്പോത്ത് ടൗണില്‍ എത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലത്ത് കൊടിതോരണങ്ങളും പ്രചാരണ ബോര്‍ഡുകളും അടക്കം സ്ഥാപിച്ചിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് ഉഗ്യോഗസ്ഥരെത്തി ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വരണാധികാരി കൂടിയായിരുന്ന ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെടുകയും കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് എട്ട് യു.ഡി.എഫ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് മേപ്പയ്യൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു.

ഏഴ് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി കീഴടങ്ങുകയായിരുന്നു. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ പയ്യോളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തില്‍വിട്ടു.