കേരളത്തിന് ആശ്വാസവാർത്ത; സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധനാ ഫലം


തിരുവനന്തപുരം: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്‌സിന് കാരണം എ. 2 വൈറസ് വകഭേദമെന്നാണ് ജിനോം സീക്വന്‍സ് പഠനത്തില്‍ കണ്ടെത്തിയത്. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്.

കേരളത്തില്‍ ഇതുവരെ രണ്ട് മങ്കി പോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തു നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ ഇന്നലെ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ 30കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ടാഴ്ച മുന്‍പു ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് വെള്ളിയാഴ്ച ചര്‍മരോഗ വിഭാഗം ഒ.പിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെയും ഒപ്പമുള്ളയാളെയും പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.

യുവാവിനു കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. യുവാവിന്റെ സ്രവ, രക്ത സാംപിളുകള്‍ മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി ലാബിലേക്കും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ മലപ്പുറത്തെ ആശുപത്രിയിലേക്കു മാറ്റുമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.