”കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും പിന്നീട് വേദിയും സ്ഥലവും പലതവണ മാറ്റി” 39ലക്ഷം തട്ടിയെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ച് സണ്ണി ലിയോണ്‍


കോഴിക്കോട്: പരിപാടി നടത്താമെന്ന് പറഞ്ഞ് പണം തട്ടിയെന്ന കേസില്‍ നടി സണ്ണി ലിയോണി മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയിലാണ് സണ്ണി ലിയോണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.

കോഴിക്കോട് അടക്കം പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് കേസ്.
2019ല്‍ കൊച്ചിയില്‍ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്നുള്ള കരാര്‍ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നായിരുന്നു ഷിയാസ് നല്‍കിയ പരാതി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭര്‍ത്താവും നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്‌റ്റേ അനുവദിക്കുകയും ചെയ്തിരുന്നു.

30 ലക്ഷം രൂപക്ക് 2018 മേയ് 11ന് കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് ഒഷ്മ ക്ലബ് 69ന്റെ പേരില്‍ ദാദു ഒഷ്മയെന്ന വ്യക്തിയാണ് സമീപിച്ചത് എന്നും 2018 ഫെബ്രുവരി 14 ന് 15 ലക്ഷം രൂപ മുന്‍കൂര്‍ തന്നെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ഷോ ഏപ്രില്‍ 27 ലേക്ക് മാറ്റണമെന്ന് പറഞ്ഞ സംഘാടകര്‍ മേയ് 26 ലേക്ക് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

പലതവണ ഷോയുടെ തിയതിയും സ്ഥലവും മാറ്റുകയും, കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും ശേഷം തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി എന്നും ആരോപിച്ച് സണ്ണി ലിയോണ്‍ ഷോയുടെ ചീഫ് കോ ഓഡിനേറ്ററായ ഷിയാസ് കുഞ്ഞുമുഹമ്മദ് രംഗത്തുവന്നു. ഇതിന് ശേഷമാണ് 2019ലെ വാലന്റൈന്‍സ് ഡേയില്‍ പരിപാടി നടത്താമെന്ന തീരുമാനമായത്.

ജനുവരി 31നകം ബാക്കി പണം നല്‍കണമെന്ന ഉറപ്പ് പറഞ്ഞിട്ടും നല്‍കാന്‍ തയാറായില്ലെന്ന് നടി പറയുന്നു. പണം മുഴുവന്‍ നല്‍കാതെ സമ്മര്‍ദത്തിലാക്കി ഷോ നടത്താനുള്ള ശ്രമത്തിനെതിരെ നിന്നാതാണ് സംഭവം കേസിലേക്ക് വരെ എത്തിയത് എന്നാണ് ഇവരുടെ വിശദീകരണം.

ക്രൈംബ്രാഞ്ചാണ് ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭര്‍ത്താവ് ഡാനിയര്‍ വെബെറും ഇവരുടെ കമ്പനി ജീവനക്കാരനായ സുനില്‍ രജനിയും നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടി പിന്‍വലിച്ചത്.