പമ്പ നദിയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന മൂന്ന് അയ്യപ്പ ഭക്തർ, എടുത്തുചാടി ജീവന്‍ രക്ഷിച്ച് സുഭാഷ്; സോഷ്യല്‍ മീഡിയയില്‍ താരമായി വടകരയിലെ പൊലീസ് ഉദ്യോഗസ്ഥന്‍


വടകര: കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയ ഏറ്റെടുത്ത പേരാണ് പൊലീസുകാരനായ സുഭാഷിന്റേത്. വടകര കൺട്രോൾ റൂമിൽ ജോലി ചെയ്തു വരുന്ന പോലീസ് ഉദ്യോഗസ്ഥനായ സുഭാഷ് ശബരിമല ഡ്യൂട്ടിക്കിടെ മൂന്ന് പോലീസ് അയ്യപ്പ ഭക്തരെ അതിസാഹസികമായി മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു.

പേരാമ്പ്രക്കാരനായ സുഭാഷിനെ ഡിസംബർ 17 മുതൽ 27 വരെയാണ് ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ക്രിസ്തുമസ് ദിനത്തിൽ വൈകുന്നേരം 4.30 കഴിഞ്ഞ് നിർദ്ദേശിക്കപ്പെട്ട ഫൂട് പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്തേക്ക് മൂന്ന് അയ്യപ്പന്മാർ നദിയിലേക്ക് വീണ് ആഴ്ന്ന് പോകുന്നത് ആ പോലീസ് ഉദ്യോഗസ്ഥൻ കണ്ടത്. പിന്നെ ഒട്ടും ആലോചിച്ച് നിൽക്കാതെ കയ്യിലെ പേഴ്സും വയർലെസ് സെറ്റും കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് നദിയിലേക്ക് അദ്ദേഹം എടുത്തുചാടി.

കർണാടക സ്വദേശികളായ ശ്രീധറും ചന്തുവും ഗൗതവും ആയിരുന്നു അപകടത്തിൽ പെട്ടത്. മൂന്ന് പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ജോലിയുടെ ഭാഗമായി പലയിടങ്ങളിലും ഡ്യൂട്ടി ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു സംഭവം ജീവിതത്തിൽ ആദ്യമാണെന്നാണ് സുഭാഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറയുന്നത്.

മൂന്ന് ജീവൻ രക്ഷിക്കാനായതിൽ വളരെ സന്തോഷമുണ്ട്. രക്ഷപ്പെടുത്തിയവരെ പിന്നീട് കണ്ടോ എന്ന ചോദ്യത്തിന് ഏയ്, അതിന്റെ ആവശ്യമില്ലല്ലോ അവരെ കരയിലേക്ക് എത്തിച്ച ശേഷം നല്ല ക്ഷീണവും ഒപ്പം വസ്ത്രങ്ങളെല്ലാം നനഞ്ഞതിനാൽ അത് മാറ്റാനും വേണ്ടി പോയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നദിയിലേക്ക് എടുത്ത് ചാടുമ്പോൾ പോക്കറ്റിൽ നിന്ന് പുറത്തെടുത്ത് വയ്ക്കാൻ മറന്ന അദ്ദേഹത്തിന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നു. പേരാമ്പ്ര എരവട്ടൂരിൽ താമസിക്കുന്ന സുഭാഷിന്റെ വീട്ടിൽ സ്കൂൾ അധ്യാപികയായ ഭാര്യ റീനയും മക്കളായ ആരാധ്യയും ആത്മജുമാണ് ഉള്ളത്.