പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു; വാക്‌സിന്‍ സ്വീകരിച്ചിരുന്നു, ചികിത്സാപ്പിഴവുണ്ടായെന്ന് കുടുംബം


റാന്നി: പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച പതിമൂന്നുകാരി മരിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ആഗസ്ത് 13നാണ് അടുത്തവീട്ടില്‍ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ അഭിരാമിക്ക് നായയുടെ കടിയേറ്റത്. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മൂന്ന് ദിവസം വാക്‌സിന്‍ സ്വീകരിച്ച് മടങ്ങിയെത്തിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യനില ഗുരുതരമായത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

അതിനിടെ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ചികിത്സാപിഴവുണ്ടായെന്ന് കുടുംബം ആരോപിച്ചു. കുട്ടിയെ പെരിനാട് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മതിയായ പ്രാഥമിക ചികില്‍സ നല്‍കിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം.