ദീപക്കിന്റെ തിരോധാനം: അന്വേഷണത്തിന് ഡി.വൈ.എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം; മേപ്പയൂർ സി ഐ ഉണ്ണികൃഷ്ണനും സംഘത്തിൽ



മേപ്പയ്യൂർ: കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നാദാപുരം കൺട്രോൾ റൂം ഡി.വൈ.എസ് പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മേപ്പയ്യൂർ സ്റ്റേഷനിലെ സി ഐ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ പത്ത് പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

ജൂണ്‍ ആറിനാണ് ദീപക്കിനെ കാണാതായത്. തുടർന്ന് ജൂലൈ ഒമ്പതിന് ബന്ധുക്കള്‍ മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ജൂലൈ 17ന് കോടിക്കല്‍ ബീച്ചില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീര്‍ണിച്ചിരുന്ന മൃതദേഹം ദീപക്കിന്റെ ബന്ധുക്കളെത്തി പരിശോധിച്ചു. മൃതദേഹത്തിന് യുവാവുമായി സാദൃശ്യം തോന്നിയിരുന്നെങ്കിലും പലർക്കും സംശയമുണ്ടായിരുന്നു. തുടര്‍ന്ന് എസ്.എസ്.എല്‍.സി ബുക്കിലെ അടയാളങ്ങള്‍ ഒത്തുനോക്കിയ ചെയ്തശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മരണപ്പെട്ടത് ദീപക്കാവാനിടയില്ലെന്ന സംശയം നിലനിന്നതിനാൽ ഡി എൻ എ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ഇതിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ദീപക്കിന്റേതെന്ന് കരുതി സംസ്ക്കരിച്ചത് മറ്റാരുടേതോ ആണെന്ന് വ്യക്തമായത്.

പന്തിരിക്കര സ്വദേശിയായ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായവരിൽ യുവാവ് വെള്ളത്തിൽ ചാടിയതായി മൊഴി നൽകിയിരുന്നു ഇതാണ് കോടികൾ ബീച്ചിലെ മൃതദേഹം ഇർഷാദിന്റേത് ആകാം എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടിയത്. തുടർന്ന് ഇർഷാദിന്റെ മാതാപിതാക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്കുകയായിരുന്നു. ഡിഎൻഎ പരിശോധനയിൽ രണ്ടു സാമ്പിളുകളും ചേരുണ്ടെന്ന് വ്യക്തമായതോടെ മരിച്ചത് ഇർഷാദ് ആണെന്ന് സ്ഥിരീകരിച്ചു.