മിമിക്രിയിലെ കൊയിലാണ്ടിയുടെ പെണ്‍മിടുക്കിന് അംഗീകാരം; കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മണിമുഴക്കം പ്രതിഭാപുരസ്‌കാരം നേടി കൊയിലാണ്ടി സ്വദേശിനി ഷഗ്നാരാജ്


കൊയിലാണ്ടി: ലോക മയലാളികള്‍ നെഞ്ചേറ്റിയ കലാഭാവന്‍ മണി എന്ന അതുല്യ പ്രതിഭയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ‘മണിമുഴക്കം പ്രതിഭാപുരസ്‌കാരം’ കൊയിലാണ്ടി സ്വദേശി ഷഗ്‌നരാജിന്. തിരുവനന്തപുരത്തു നടന്ന നിറവ് സാംസ്‌കാരിക ചടങ്ങില്‍ ഷഗ്ന പുരസ്‌കാരം ഏറ്റുവാങ്ങി.

അനുകരണകലയിലെ പുതുവാഗ്ദാനമായ ഷഗ്ന ഫ്‌ളവേഴ്‌സ്, അമൃതാ ചാനല്‍ കോമഡി ഷോയിലൂടെ സമീപകാലത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. എല്‍.പി സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കലാരംഗത്ത് അദ്ധ്യാപകരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഷഗ്ന. രണ്ടാം ക്ലാസ് മുതല്‍ മിമിക്രി രംഗത്ത് കഴിവുകള്‍ പ്രകടമാക്കിത്തുടങ്ങിയ ഈ കലാകാരിക്ക് ജേഷ്ഠന്‍ റൂബിന്‍ രാജ് ആയിരുന്നു ഏക പ്രചോദനം. പിന്നീട് മിമിക്രിയില്‍ മറ്റ് പരിശീലകരുടെയൊ വഴികാട്ടികളുടെയൊ സഹായം തേടേണ്ടി വന്നില്ല.

ഹൈസ്‌കൂള്‍ – കോളജ് പഠനകാലത്ത് മിമിക്രിയിലെന്ന പോലെ പാട്ടിലും ഡാന്‍സിലും മികവ് പുലര്‍ത്തിയതോടൊപ്പം ചെണ്ടവാദനത്തിലും ഈ കലോപാസക പെണ്‍കരുത്തിന്റെ പ്രതിഭ തെളിയിച്ചു. കലോത്സവ വേദികളില്‍ നിറസാന്നിധ്യമായി മാറിയ ഷഗ്‌ന എച്ച്.എസ്.വിഭാഗം നാടകാഭിനയത്തിലും മിമിക്രിയിലും എ ഗ്രേഡ് നിലനിര്‍ത്തി.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് ചെണ്ട, തായമ്പക, മേളം എന്നിവയില്‍ തിരുവള്ളൂര്‍ രാജേഷ്, വെളിയണ്ണൂര്‍ അനില്‍ കുമാര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് കൊണ്ട് അരങ്ങേറ്റം കുറിച്ചത്. 2018ല്‍ ഫ്‌ളവേഴ്‌സ് ചാനലിനൊപ്പം ചേര്‍ന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ് ബഹുമതി സ്വന്തം പേരില്‍ നേടിയെടുക്കാന്‍ ഈ കൊയിലാണ്ടിക്കാരിക്ക് കഴിഞ്ഞു.

നിരവധി വേദികളിലൂടെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഷഗ്ന രാജ് തന്റെ ബിരുദ പഠനത്തിന് ശേഷം ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ തുടരവെയാണ് കോമഡി ഉത്സവ വേദിയിലേക്ക് ഓഡിഷനിലൂടെ തെരെഞ്ഞെടുക്കപ്പെടുന്നത്. ഇക്കഴിഞ്ഞ 2023 പുതുവത്സരപ്പുലരിയില്‍ ‘മണി മുഴക്കം’ പുരസ്‌കാരവും കൈവന്നതോടെ ഈ പെണ്‍മിടുക്കിന്റെ ബഹുമുഖ പ്രതിഭയ്ക്ക് പൂര്‍വ്വാധികം തിളക്കമേറും.

കൊയിലാണ്ടി മണമല്‍ യദുകുലം വീട്ടില്‍ ജയരാജന്‍ – റീന ദമ്പതികളുടെ മകളാണ് ഷഗ്‌ന രാജ്.