”യേശുദാസ് വെറും കൂലിഗായകന്‍, ഗാനഗന്ധര്‍വ്വന്റെ സാമാന്യ മര്യാദ ഇങ്ങോട്ട് കാണിക്കാതിരിക്കുമ്പോള്‍ തിരിച്ച് എന്തിന് കാണിക്കണം?” വിമര്‍ശനവുമായി കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ്


ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വെറും കൂലിഗായകനാണെന്നും മറ്റു പരിഗണനകളൊന്നും കൊടുക്കേണ്ടതില്ലെന്നും കവിയും തിരക്കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയോ പാവപ്പെട്ടവന് വേണ്ടിയോ യേശുദാസ് സൗജന്യമായി പാട്ടുപാടിയതായി അറിയില്ലെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

‘കൂലിക്ക് വേണ്ടി മാത്രമാണ് പല മതങ്ങള്‍ക്കായി അദ്ദേഹം പാടിയത്. ഞാന്‍ മത വിമോചനത്തിന്റെ ആളല്ല, എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന വ്യക്തി തന്നെയാണ് ഞാന്‍. നിലപാടുകളെയാണ് ഞാന്‍ എതിര്‍ക്കുന്നത്. ഹിന്ദു മതത്തിനുവേണ്ടി, ദൈവങ്ങള്‍ക്കുവേണ്ടി പാടിയ യേശുദാസിനെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്ന് പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്..? പ്രത്യേകിച്ച് യേശുദാസ് ഈ ആവശ്യം ഉന്നയിക്കുമ്പോള്‍…? അങ്ങനെയെങ്കില്‍ ഗുരുവായൂരില്‍ പൂജക്ക് വേണ്ടി താമരപ്പൂയുണ്ടാക്കുന്നയാളെ ആ ക്ഷേത്രത്തില്‍ കയറ്റേണ്ടേ…? അത് കണ്ണന് കൂടുതല്‍ ഇഷ്ടമാവില്ലേ..?

ആരെല്ലാമോ എഴുതിയ പാട്ട് തന്റെ ശബ്ദമാധുര്യം കൊണ്ട് ഭംഗിയാക്കി എന്നതൊക്കെ ശരി തന്നെ. ഗന്ധര്‍വ്വപട്ടം കിട്ടുകയും ചെയ്തു. അതിന്റെ ഒരു സാമാന്യ മര്യാദ ഇങ്ങോട്ട് കാണിക്കാതിരിക്കുമ്പോള്‍ തിരിച്ചു അങ്ങോട്ടെന്തിനു കാണിക്കണം’ സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ചോദിക്കുന്നു.

വയലാര്‍ എന്ന കവിയുടെ വീടിനും സ്മാരകത്തിനും സാമ്പത്തിക സഹായത്തിനായി ഈ ഗായകനെ സമീപിച്ചപ്പോള്‍ ‘മദ്യപിച്ചു മരിച്ചയാളെ സഹായിക്കില്ല ‘ എന്ന നിലപാടായിരുന്നു യേശുദാസ് എടുത്തത് വയലാറിനെപ്പോലെയുള്ളവരുടെ വരികള്‍ക്ക് കൂലിക്ക് വേണ്ടി പാടിയിരുന്ന യേശുദാസിന് ഒരു പരിഗണയും കൊടുക്കേണ്ടതില്ല ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയോ പാവപ്പെട്ടവനു വേണ്ടിയോ യേശുദാസ് സൗജന്യമായി പാട്ടുപാടിയതായി എന്റെ അറിവിലില്ല. അതുകൊണ്ട് യേശുദാസ് വെറും കൂലിപാട്ടുകാരന്‍ തന്നെ ‘ -സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പറയുന്നു.

‘എനിക്കായ്… തിരുനട തുറക്കില്ലയോ കണ്ണാ…’ എന്ന യേശുദാസ് പാടിയ പാട്ടിന് ഒരു പ്രതിഷേധ ഗാനവും സത്യചന്ദ്രന്‍ പൊയില്‍ക്കാവ് രചിച്ചിട്ടുണ്ട്.