പ്രശസ്ത തെയ്യം കലാകാരൻ ഉള്ള്യേരി ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്‍ അന്തരിച്ചു
ഉള്ള്യേരി: പ്രശസ്ത തെയ്യം കലാകാരനും സംസ്ഥാന ഫോക് ലോര്‍ അവാര്‍ഡ് ജേതാവുമായ ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
പതിനഞ്ചാം വയസു മുതലാണ് തെയ്യം കെട്ടി തുടങ്ങിയത്. 70 വര്‍ഷമായി തെയ്യം കലാരംഗത്ത് സജീവമാണ് നാരായണ പെരുവണ്ണാന്‍. 2007ല്‍ സംസ്ഥാന സര്‍ക്കാറിൻറെ ഫോക് ലോര്‍ അവാര്‍ഡും 2018ല്‍ ഫോക് ലോര്‍ ഫെലോഷിപ്പും ലഭിച്ചു. അമേരിക്ക, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ തെയ്യവും തിറയും അവതരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടത്തിയ പരിപാടികളിലും തെയ്യമവതരിപ്പിച്ചിട്ടുണ്ട്. മക്കളായ പ്രജീഷും നിധീഷും അറിയപ്പെടുന്ന തെയ്യം കലാകാരന്മാരാണ്. എല്ലാ വര്‍ഷവും ഉത്സവ സീസണില്‍ ഏതാണ്ട് തൊണ്ണൂറ് ക്ഷേത്രങ്ങളില്‍ നാരായണനും കുടുംബവും വ്യത്യസ്തങ്ങളായ തെയ്യങ്ങള്‍ അവതരിപ്പിക്കും. കടുത്ത വ്രത നിഷ്ടയോടെയാണ് തെയ്യം കെട്ടിയാടുക.
കഴിഞ്ഞ വര്‍ഷം ആനവാതില്‍ ചൂരക്കാട്ട് അയ്യപ്പക്ഷേത്രത്തിലെ ഉപദേവനായ കണ്ണിക്കകരുമകന്റെ വെളളാട്ട് കെട്ടിയാടി 58 വര്‍ഷത്തെ പതിവ് തെറ്റിക്കാതെയാണ് അദ്ദേഹം വെളളാട്ട് കെട്ടിയാടിയത്. 2016ല്‍ രാഷ്ട്രപതി ഭവനില്‍ തെയ്യം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു.
ഭാര്യ: സാവിത്രി.
മക്കള്‍: നിധീഷ്, പ്രജീഷ് (തെയ്യം കലാകാരന്മാര്‍).
മരുമക്കള്‍: യമുന.
സഹോദരങ്ങള്‍: പരേതരായ ചന്തുക്കുട്ടി, രാഘവന്‍, കല്യാണി.
Description: Renowned Theyyam artist Ullyeri Aanavathil Narayana Peruvannan passed away