മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിയ്ക്ക് പൊലീസിന്റെ നോട്ടീസ്; ഈമാസം 19ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകണം


കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയ്ക്ക് നോട്ടീസ്. ഈ മാസം 19ന് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടക്കാവ് പൊലീസ് നോട്ടിസ് നല്‍കി.

കേസില്‍ മറ്റ് മാധ്യമപ്രവര്‍ക്കരുടെയും പരാതിക്കാരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ഇന്നലെയാണ് നടക്കാവ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. ഹാജരാകുന്നത് സംബന്ധിച്ച് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായിട്ടില്ല. സുരേഷ് ഗോപി വിദേശത്താണ് എന്നാണ് സൂചന.

ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് കെ.പി.എം ട്രൈസെന്‍ഡ ഹോട്ടലിന് മുന്നില്‍ വാര്‍ത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക പിന്നിലേക്ക് മാറി അസ്വസ്ഥത അറിയിച്ചെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ സുരേഷ് ഗോപി കൈ തോളില്‍ വെച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകയ്ക്ക് കൈപിടിച്ച് മാറ്റേണ്ടതായി വന്നു.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.