പിഷാരികാവ് എക്സിക്യുട്ടീവ് ഓഫീസറെ സ്ഥലം മാറ്റി; നടപടി ഭണ്ഡാര മോഷണ സംഭവത്തിൽ ആരോപണ വിധേയയായ ജീവനക്കാരിക്ക് അന്വേഷണ റിപ്പോർട്ട് ചോർത്തി നൽകിയ പരാതിയിൽ


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലയില്‍ നിന്ന് മാറ്റി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. മെയ് അഞ്ചിന് എക്‌സിക്യുട്ടീവ് ഓഫീസറായി ചുമതലയേറ്റ ഷാജിയെയാണ് മൂന്നാഴ്ചയ്ക്കകം തന്നെ ചുമതലയില്‍ നിന്ന് മാറ്റുന്നതായി അറിയിച്ചിരിക്കുന്നത്.

ക്ഷേത്ര ഭണ്ഡാരം എണ്ണുന്ന സമയത്ത് ജീവനക്കാരി പണം മോഷ്ടിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട അഭിഭാഷക കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡിനു മുമ്പാകെ സമർപ്പിക്കുന്നതിനു മുമ്പ് ആരോപണ വിധേയയായ ജീവനക്കാരിയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഈ റിപ്പോർട്ട് പിന്നീട് ചേർന്ന ദേവസ്വം ബോർഡ് തള്ളിയിരുന്നു.

എക്‌സിക്യുട്ടീവ് ഓഫീസര്‍ ഷാജി പിഷാരികാവ് ദേവസ്വം നിയമിച്ച അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് ദേവസ്വം ബോർഡ് യോഗത്തിൽ വെക്കുന്നതിന് മുമ്പ് ആരോപണ വിധേയയായ ജീവനക്കാരിക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്മേലാണ് ദേവസ്വം ബോര്‍ഡ് നടപടിയെടുത്തിരിക്കുന്നത്.

കാസര്‍കോട് സ്വദേശിയായ ജഗദീഷ് പ്രസാദിനെയാണ് പുതിയ എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ചിരിക്കുന്നത്. അദ്ദേഹം ജൂണ്‍ മൂന്നിന് ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത്.

2021 മാർച്ച് 18 ന് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നെണ്ണിയിരുന്നു. ആ സമയത്ത് ക്ഷേത്രത്തിലെ ജീവനക്കാരി പണം അപഹരിച്ചെന്നായിരുന്നു പരാതി. സംഭവത്തിന് ദൃക്സാക്ഷികളായ മൂന്ന് ജീവനക്കാരികള്‍ എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ജീവനക്കാരിയെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.

തുടര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ ഭാഗമായ കമ്മീഷന്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണവും ജീവനക്കാരിയ്ക്കെതിരായ ആരോപണം ശരിവെക്കുന്നതായിരുന്നു. എന്നാല്‍ ജീവനക്കാരിയ്ക്കെതിരെ തുടര്‍നടപടികളുണ്ടായില്ല.

ഇതിനിടെയാണ് എക്സിക്യുട്ടീവ് ഓഫീസര്‍ അന്വേഷണത്തിനായി അഭിഭാഷക കമ്മീഷനെ നിയമിച്ചത്. കമ്മീഷന്റെ അന്വേഷണം പ്രഹസനമാണെന്നും ജീവനക്കാരിയെ സംരക്ഷിക്കാനാണെന്നുമുള്ള ആക്ഷേപങ്ങള്‍ ശക്തമായിരുന്നു. ഇതിനിടയിലാണ് അടുത്തിടെ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയത്. ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ വെക്കുമെന്നും അതിന് മുമ്പായി നല്‍കാന്‍ അധികാരമില്ലെന്നുമാണ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചതെന്ന് പിഷാരികാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ബാലന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ ട്രസ്റ്റി ബോര്‍ഡ് യോഗത്തിന് മുമ്പ് തന്നെ ജീവനക്കാരിക്ക് ഇത് ലഭിക്കുകയും ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി താന്‍ നിരപരാധിയാണെന്ന തരത്തില്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു. എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നുവെന്ന് വ്യക്തമാക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു.

മെയ് 20ന് നടന്ന ടസ്റ്റി ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് ബോര്‍ഡിനു മുമ്പാകെ വെയ്ക്കുകയും ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ ഹാജരായ ബോര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ ഒഴികെ എല്ലാവരും റിപ്പോര്‍ട്ട് തള്ളുകയും ജീവനക്കാരിയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഇതുസംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കാതെ യോഗം പിരിയുകയായിരുന്നു. പിന്നീട് വീണ്ടും യോഗം ചേർന്നാണ് റിപ്പോർട്ട് തള്ളിയതായി ബോർഡ് അറിയിച്ചത്.