”നിനക്ക് രക്ഷപ്പെടാന്‍ പറ്റില്ല മുജീബേ, ഞങ്ങള് ചുറ്റുമുണ്ട്, നീ ഓടുപൊളിച്ചിട്ട് കാര്യമില്ല” പേരാമ്പ്ര അനു കൊലപാതകക്കേസ് പ്രതിയെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ കാണാം


പേരാമ്പ്ര: പേരാമ്പ്ര നൊച്ചാട് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബിനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് പിടികൂടാനെത്തിയപ്പോള്‍ മുറിയുടെ വാതില്‍ അടച്ച് ഓടുപൊളിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ച പ്രതിയോട് ”നിനക്ക് രക്ഷപ്പെടാന്‍ കഴിയില്ല മുജീബേ, ഞങ്ങള് ചുറ്റുമുണ്ട്, നീ ഓടുപൊളിച്ചിട്ട് കാര്യമില്ല” എന്ന് പൊലീസ് പറയുന്നതാണ് വീഡിയോയിയുള്ളത്.

കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നും വീടിന്റെ വാതില്‍ പൊളിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി പൊലീസുകാരെ ആക്രമിക്കാനും ശ്രമിച്ചിരുന്നു.

അനുവിനെ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ വച്ച് കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്‌മാന്‍ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് കറങ്ങിയിരുന്നു. ഇതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകം നടത്തിയ അതേ റോഡിലാണ് സംഭവദിവസം മുജീബ് പല തവണ കടന്നുപോയിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. മോഷണം ലക്ഷ്യമിട്ടാണ് മുജീബ് ഇതു വഴി സഞ്ചരിച്ചതെന്നാണ് പൊലീസ് നിഗമനം. മോഷണമോ പിടിച്ചുപറിയോ നടത്താനായിരിക്കണം ആളില്ലാത്ത ഇടറോഡ് പിടിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേ സമയം അനുവിനെ കൊന്ന് തോട്ടില്‍ താഴ്ത്തി, ആഭരണങ്ങള്‍ കവര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ മുജീബ് ആകെ എടുത്തത് 10 മിനുറ്റ് മാത്രമാണെന്നതും ഭയപ്പെടുത്തുന്നതാണ്.

മാര്‍ച്ച് 11നാണ് ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തേക്ക് പോകാനായി പേരാമ്പ്ര വഴി സഞ്ചരിച്ചത്. പിന്നീട് പ്രധാന പാതയില്‍ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇട റോഡിലേക്ക് കയറി. വലിയ വാഹനങ്ങള്‍ പോകാത്ത മുളിയങ്ങള്‍- വാളൂര്‍ അമ്പലം റോഡില്‍ മൂന്ന് തവണയാണ് പ്രതി കറങ്ങിയത്. രാവിലെ ഒമ്പത് മണിക്ക് ശേഷമായിരുന്നു ഇത്.

ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനിറങ്ങിയതായിരുന്നു അനു. വേഗത്തില്‍ നടന്നുപോവുകയായിരുന്ന അനു മുജീബിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് അടുത്ത ജംക്ഷനില്‍ നില്‍ക്കുന്ന ഭര്‍ത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് യുവതിയെ ബൈക്കില്‍ കയറ്റുകയായിരുന്നു. യുവതിയെ ബൈക്കില്‍ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങള്‍ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ക്രൂരമായ കൊലപാതകം ചെയ്യാന്‍ പ്രതിക്ക് സാധിച്ചതിന്‍ നിന്നും മുജീബ് എന്ന ക്രിമിനല്‍ എത്രമാത്രം അപകടകാരിയാണെന്നത് തുറന്നുകാട്ടുന്നു.

കൊലപാതകത്തിന് ശേഷം ഹെല്‍മെറ്റ് ധരിച്ച് പത്ത് മണിയോടെ പ്രതി ഉള്ളിയേരി ഭാഗത്തേക്ക് തിരിച്ചു. എടവണ്ണപ്പാറയില്‍ എത്തുന്നതിനിടെ ഒരിക്കല്‍ പോലും ഹെല്‍മെറ്റ് ഈയാള്‍ ഊരിയിരുന്നില്ല. ധാശറ4പ

മോഷണക്കേസില്‍ പിടിയിലായ പ്രതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. ഒറ്റയ്ക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള ആളാണ് പ്രതി. ഈ രീതിയും സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത് എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഓണാക്കിയതുമാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രം നൂറോളം സിസിടിവി ക്യാമറകളാണ് പൊലീസ് ഇതിനോടകം പരിശോധിച്ചത്. പ്രതി സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്ന് പരിശോധിച്ചുവരികയാണ് പൊലീസിപ്പോള്‍.