ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി; നൊച്ചാട് സ്വദേശിനി അനുവിന്റെ മരണം കൊലപാതകം, ഒരാൾ കസ്റ്റഡിയിൽ


പേരാമ്പ്ര: പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനു(അംബിക- 26)വിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതി പിടിയിലായി. ആഭരണം മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകമെന്നാണ് നിഗമനം.

മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇത് പ്രതിയുടെ സ്ഥിരം കവർച്ചാരീതിയെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവസമയം സ്ഥലത്ത് അസ്വാഭാവികസാഹചര്യത്തില്‍ ചുവന്ന ബൈക്കില്‍ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് പ്രതി പിടിയിലാകുന്നത്. ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്‍റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ചയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്‍റെ മൃതദേഹം. മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.

കൂടാതെ മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. തുടര്‍ന്നാണ് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാകാമെന്ന സംശയത്തില്‍ പോലീസ് അന്വേഷണം നടത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പേര് വിവരങ്ങളും മറ്റു വിശദാംശങ്ങളും പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.