വൈത്തിരിയിലേക്ക് പോകുന്ന വഴി ബാറില്‍ കയറി, പിന്നാലെ സംഘര്‍ഷം: താമരശ്ശേരിയില്‍ ബാര്‍ ജീവനക്കാരന് കുത്തേറ്റ സംഭവത്തില്‍ മൊടക്കല്ലൂര്‍ സ്വദേശി പിടിയിൽ


താമരശ്ശേരി: ചുങ്കത്ത് ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. വൈത്തിരിയിലെ റിസോട്ട് ജീവനക്കാരനായ അത്തോളി മൊടക്കല്ലൂര്‍ താഴെകുനി പനോളി അന്‍വര്‍(48) നെ ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്‌.

ജൂണ്‍ 18ന് ഉച്ചയോടെയാണ് ചുങ്കത്തെ ഹസ്തിനപുരി ബാറില്‍ സംഘര്‍ഷമുണ്ടായത്. വൈത്തിരിയിലേക്ക് പോകുന്ന വഴി അന്‍വര്‍ മദ്യപിക്കാന്‍ ബാറില്‍ കയറി. ഇതിനിടെ ബാറില്‍ വെച്ച് ബിജുവുമായി വാക്കേറ്റുമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാള്‍ ബിജുവിനെ കുത്തുകയായിരുന്നു.

പിന്നാലെ ഇയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ ബിജുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

താമരശ്ശേരി ‍‍ഡിവൈഎസ്പി എം.പി.വിനോദിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ കെ.ഒ.പ്രദീപും ക്രൈം സ്കോഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ബാറിനുള്ളില്‍ വച്ച് വാക്കുതര്‍ക്കം, പിന്നാലെ കത്തിയെടുത്ത് കുത്തി; താമരശ്ശേരിയില്‍ ബാര്‍ ജീവനക്കാരന് കുത്തേറ്റു