ആക്രി വിലയ്ക്ക് വിറ്റാല്‍ മൂന്ന് ലക്ഷത്തോളം രൂപ ലഭിക്കും, കൂറ്റന്‍ മൊബൈല്‍ ടവറുകള്‍ കാണാനില്ല; കോഴിക്കോട് മോഷണം പോയത് 4 എണ്ണം, കമ്പനിയുടെ ആളുകളെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിന്റെ തുടക്കം


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ച നിരവധി മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നതായി പരാതി. നിലവില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 36 മൊബൈല്‍ ടവറുകള്‍ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ ഇതിന്റെ എണ്ണം കൂടുമെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് നിന്നും നാലെണ്ണമാണ് മോഷണം പോയത്. കമ്പനിയുടെ ആളുകള്‍ എന്ന് പറഞ്ഞെത്തിയവരാണ് പ്രവര്‍ത്തിക്കാതിരുന്ന ജി.ടി.എല്‍. കമ്പനിയുടെ ടവറുകള്‍ മോഷ്ടിച്ചത്.

അമ്പത് ലക്ഷം രൂപ വരെ നിര്‍മാണ ചെലവുവരുന്നതാണ് ഓരോ മൊബൈല്‍ ടവറും. 40 – 50 ഉയരത്തില്‍ 501 മൊബൈല്‍ ടവറുകളാണ് ജി.ടി.എല്‍. കമ്പനി സംസ്ഥാനത്ത് സ്ഥാപിച്ചത്. ഒരു ടവറില്‍ മാത്രം 12 ടണ്‍ ഇരുമ്പുണ്ട്. 2015 മുതല്‍ 250- ഓളം ടവറുകള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നില്ല. പഴയ ഇരുമ്പ് അടക്കമുള്ളവ കച്ചവടംചെയ്യുന്നവരായിരിക്കാം ഇത്തരം ടവറുകള്‍ മോഷ്ടിക്കുന്നതെന്നാണ് നിഗമനം.

ആക്രി വിലയ്ക്ക് വിറ്റാല്‍ ഇത്തരം ടവറുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ ലഭിക്കും. ജനറേറ്റര്‍, ബാറ്ററി തുടങ്ങിയവും വില്‍ക്കാന്‍ പറ്റും. കമ്പനിയുടെ ആളുകളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം. പ്രവര്‍ത്തനം നിലച്ചതിനാല്‍ ടവര്‍ അഴിച്ചു കൊണ്ടു പോവുകയാണെന്ന് സ്ഥലം ഉടമകളോട് പറയും. രാവും പകലും സമീപത്ത് താമസിച്ചാണ് ഭീമന്‍ ടവറുകള്‍ മോഷ്ടിക്കുന്നത്. മൂന്ന് മീറ്ററുള്ള ഓരോ ടവര്‍ ആങ്കിളുകളായാണ് ഊരിയെടുക്കുക.

50 മീറ്റര്‍ ഉയരത്തിലുള്ള ടവര്‍ പൊളിച്ചാല്‍ ഒരു ടോറസ് ലോറിയില്‍ കൊണ്ടുപോകാവുന്ന സാധനങ്ങള്‍ ഉണ്ടാകും. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ടവര്‍ പൊളിച്ചു മാറ്റിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കമ്പനി പരാതി നല്‍കി പോലീസ് അന്വേഷണം ആരംഭിക്കുമ്പോഴാണ് നാട്ടുകാര്‍ തന്നെ വിവരം അറിയുന്നത്. സംസ്ഥാനത്തെ മിക്കവാറും ജില്ലകളില്‍ നിന്ന് ഇത്തരത്തില്‍ ടവറുകള്‍ മോഷണം പോയിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മോഷണം പോയ ടവറുകളുടെ കണക്ക്

തിരുവനന്തപുരം- 4,
കോഴിക്കോട്- 4,
പാലക്കാട്-3,
തൃശ്ശൂര്‍- 3,
എറണാകുളം- 3,
ആലപ്പുഴ-2,
കോട്ടയം- 2,
കൊല്ലം- 2,
കാസര്‍കോട്- 1,
വയനാട്- 1,
മലപ്പുറം- 1

ഒരു മാസത്തോളം എടുത്ത് കമ്പനി സ്ഥാപിക്കുന്ന ടവറുകളാണ് മൂന്നും നാലും ദിവസങ്ങള്‍ കൊണ്ട് കള്ളന്മാര്‍ കൊണ്ടു പോകുന്നത്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ഇത്തരത്തില്‍ ടവറുകള്‍ മോഷണം പോകുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഏഴായിരത്തോളം ടവറുകള്‍ സ്ഥാപിച്ചതില്‍ അറുനൂറോളം ടവറുകള്‍ മോഷണം പോയതായാണ് ലഭിക്കുന്ന വിവരം.