‘പോലീസ് വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും’; മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് കലക്ടര്‍ക്ക് ഭീഷണിക്കത്ത്


കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് കലക്ടര്‍ക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടര്‍ന്നാല്‍ കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കലക്ടര്‍ കത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി.

സര്‍ക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച ജില്ലയില്‍ നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരില്‍ കലക്ടര്‍ക്ക് ഭീഷണിക്കത്ത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിലവില്‍ കേസ് എടുത്തിട്ടില്ല.

ഏതാനും ദിവസങ്ങള്‍ക്കിടെ വയനാട്ടിലും കണ്ണൂരിലും പൊലീസുകാരും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയിരുന്നു. കൂടാതെ ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലും പിടികൂടിയിരുവന്നു. ഇതിനു പിന്നാലെയും ഏറ്റുമുട്ടലുകള്‍ നടന്നു.

വയനാട്ടിലെ പേരിയയ്ക്കു സമീപം വനാതിര്‍ത്തിയോടു ചേര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളെ പൊലീസ് പിടികൂടിയിരുന്നു. കണ്ണൂരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഭീഷണിയെ പൊലീസ് ഗൗരവത്തോടെയാണു കാണുന്നത്.