നാല് ക്യാപ്‌സ്യൂളുകളിലായി 64 ലക്ഷം രൂപയുടെ സ്വര്‍ണ്ണം; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവിനെ പൊലീസ് പിടികൂടി


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് (34) വിമാനത്താവളത്തിന് പുറത്ത് വച്ച് 1079 ഗ്രാം സ്വര്‍ണ്ണവുമായി പൊലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണമിശ്രിതം കടത്തിയത്.

ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. 64 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇയാള്‍ കടത്തിയതെന്നും പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന ഇരുപത്തിയഞ്ചാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.