പ്രതീക്ഷകള്‍ പാഴായി, വേദനകളില്ലാത്ത ലോകത്തേക്ക് അവന്‍ യാത്രയായി; നടേരി കാവുംവട്ടത്തെ നാലുവയസുകാരന്‍ ധാര്‍മ്മിക് അന്തരിച്ചു


കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന നടേരി കാവുംവട്ടം പയര്‍വീട്ടില്‍ മീത്തല്‍ ധാര്‍മിക് അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ ആയിരുന്ന പി.എം. ബാബുവിന്റെയും രൂപയുടെയും മകനാണ്  നാലുവയസുകാരനായ ധാര്‍മിക്.

രണ്ടര വർഷത്തോളമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു ധാർമ്മിക്. ചികിത്സയുടെ ഒരു ഘട്ടത്തിൽ രോഗം ഭേദമായെന്നും നഴ്സറിയിൽ പോവാമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെ തകർത്ത് പെട്ടെന്നൊരു പനി വരികയും പരിശോധനയെത്തുടർന്ന് വീണ്ടും ലുക്കീമിയ ഗുരുതരമാം വിധം തിരിച്ചു വന്നിരിക്കയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

അപൂർവ്വമായ ഈ രോഗത്തിന് മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെ വിദഗ്ദചികിത്സ നടത്തിയാൽ മാത്രമേ ജീവൻ രക്ഷിക്കാനാവൂ എന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് നാടൊന്നാകെ കെെകോർത്ത് ധാർമ്മികിനായി ധനസമാഹരണം നടത്തിയിരുന്നു. കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം വീട്ടിലെത്തിച്ച് ഇന്ന് രാത്രി 10 മണിക്ക് സംസ്ക്കരിക്കും.

Also Read-സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക കുഞ്ഞനുജന് നല്‍കിയ കുരുന്നുകൾ, തേങ്ങ വിറ്റും ഓട്ടോറിക്ഷ ഓടിച്ചും കുറി നടത്തിയും ചികിത്സയ്ക്കായി ധനസമാഹരണം; പുഞ്ചിരി ബാക്കിയാക്കി ധാര്‍മ്മിക് വിട വാങ്ങുമ്പോള്‍ കരച്ചിലടക്കാനാകാതെ നാട്

Summary: leukemia patient Four-year-old Dharmik passed away.