‘മുദ്രാവാക്യങ്ങള്‍ യു.ഡി.എഫിന്റെ അറിവോടെ നേരത്തെതന്നെ എഴുതികൊണ്ടുവന്നത്, തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച സംഭവത്തില്‍ ഷാഫി പറമ്പില്‍ നിലപാട് പറയാത്തത് എന്തുകൊണ്ട്’; എല്‍.ഡി.എഫ്


വടകര: തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എന്തുകൊണ്ടാണ് നിലപാട് പറയാന്‍ തയ്യാറാകത്തതെന്ന് എല്‍ഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി. പണിയെടുക്കുന്നവരെയും പൊതു പ്രവര്‍ത്തനത്തിലിടപെടുന്ന സാധാരണക്കാരായ സ്ത്രീകളെയും മോശക്കാരായി കാണുന്ന നിലപാടാണ് യുഡിഎഫും സ്ഥാനാര്‍ത്ഥിയും വെച്ചു പുലര്‍ത്തുന്നതെന്നാണ് ഈ മൗനം കാണിക്കുന്നതെന്നും കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഏപ്രില്‍ നാലാം തീയതി യു ഡി എഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക നല്‍കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ആക്ഷേപിക്കുന്ന അശ്ലീല മുദ്രാവാക്യങ്ങളും പാട്ടും ഉണ്ടായത്. തൊഴിലെടുക്കുന്നവരോട് അവഞ്ജയും പുച്ഛവും പുലര്‍ത്തുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധവും വരേണ്യ ബോധത്തില്‍ നിന്നുമുള്ള അശ്ലീല മുദ്രാവാക്യവും പാട്ടുമാണ് യുഡിഎഫ് റാലിയില്‍ അന്ന് മുഴങ്ങി കേട്ടത്. യുഡിഎഫ് നേതൃത്വം എഴുതി തയ്യാറാക്കി വനിതകളെ കൊണ്ട് വിളിപ്പിച്ച ഈ ആക്ഷേപ മുദ്രാവാക്യം വിളിയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം യുഡിഎഫ് നേതൃത്വത്തിനാണ്. അത് വിളിച്ചു കൊടുത്ത വനിതാ പ്രവര്‍ത്തകയുടെ ചുമലിട്ട് ജനകീയ പ്രതിഷേധത്തില്‍ നിന്ന് ഒഴിഞ്ഞ് പോകാമെന്ന് സ്ഥാനാര്‍ത്ഥിയും യുഡിഎഫ് നേതാക്കളും കരുതേണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

യുഡിഎഫ് നേതാക്കള്‍ പുലര്‍ത്തുന്ന പണിയെടുക്കുന്നവരോടും പൊതുപ്രവര്‍ത്തനത്തിന് വരുന്ന സ്ത്രീകളോടുമുള്ള അവജ്ഞയും പുച്ഛവുമാണ് വടകരയില്‍ ഈ മുദ്രാവാക്യം വിളിയിലൂടെ പുറത്തു വന്നത്. ആക്ഷേപകരമായ മുദ്രാവാക്യം വിളിച്ചു കൊടുത്ത വനിത പ്രവര്‍ത്തകയ്ക്ക് പറ്റിയ തെറ്റായി ഈ സംഭവത്തെ ലഘൂകരിച്ചു കാണാനാവില്ലെന്നും പ്രസ്താവന പറയുന്നു.

റാലിയില്‍ വിളിക്കാനായി നേരത്തെ തന്നെ എഴുതി തയ്യാറാക്കി കൊണ്ടു വന്ന മുദ്രാവാക്യമാണിത്. നേതൃത്വത്തിന്റെ അറിവോടെയുള്ളതാണ് ഈ അധിക്ഷേപമുദ്രാവാക്യങ്ങള്‍. അത് വിളിച്ചു കൊടുത്ത സ്ത്രീയുടെ മേല്‍ കുറ്റം ചാരികൊണ്ട് സ്ഥാനാര്‍ഥിക്കും യുഡിഎഫ് നേതൃത്വത്തിനും രക്ഷപ്പെടാനാവില്ലെന്നും പ്രസ്താവന ആവര്‍ത്തിച്ചു പറയുന്നു.

വിമോചനസമരക്കാലത്ത് മുഴങ്ങിക്കേട്ട പണിയെടുക്കുന്നവര്‍ക്കെതിരായ അതേ മുദ്രാവാക്യങ്ങളുടെ പുതിയ അശ്ലീല ആക്രോശങ്ങളിതെന്ന് തിരിച്ചറിയണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഴയ ”പാളയില്‍ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും” എന്ന വലതുപക്ഷപാരമ്പര്യം തന്നെയാണ് യുഡിഎഫ് നേതൃത്വം ഇപ്പോഴും പിന്‍പറ്റുന്നതെന്ന് ഈ മുദ്രാവാക്യങ്ങള്‍ വ്യക്തമാക്കുന്നു. പണിയെടുക്കുന്ന തൊഴിലാളികളെയും സ്ത്രീകളെയും അധമരായി കാണുന്ന യുഡിഎഫ് സംസ്‌കാരത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളും ജാതി മത കക്ഷിഭേദമന്യേ രംഗത്തു വരണമെന്നും സ്ത്രീവിരുദ്ധവരേണ്യ സംസ്‌കാരത്തിന് ശക്തമായ മറുപടി നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നു.