കൊയിലാണ്ടി കോടതിയിലെത്തി മൊഴി നല്‍കി കോഴിക്കോട് സ്വദേശിനിയായ പ്രമുഖ നടി; മൊഴി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍


കൊയിലാണ്ടി: കോഴിക്കോട് സ്വദേശിനിയായ പ്രമുഖ നടി കൊയിലാണ്ടി കോടതിയില്‍ ഹാജരായി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നടി കൊയിലാണ്ടി കോടതിയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസില്‍ മൊഴി നല്‍കാനായാണ് അവർ കൊയിലാണ്ടി കോടതിയിലെത്തിയത്.

വാട്ട്‌സ്ആപ്പിലും മെസഞ്ചറിലും നേരിട്ടുമെല്ലാമായി നിരന്തരം മെസേജ് അയച്ച് തന്നെ ശല്യപ്പെടുത്തുകയും ഫേസ്ബുക്ക് ലൈവില്‍ വന്ന് കുടുംബത്തെ ഉള്‍പ്പെടെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തതിനെതിരെ നടി നല്‍കിയ കേസിലാണ് ഇന്ന് കോടതി മൊഴി രേഖപ്പെടുത്തിയത്.

പട്ടാമ്പി സ്വദേശി കിഷോറാണ് നടിയ്ക്കും കുടുംബത്തിനും നിരന്തരം മെസേജ് അയയ്ക്കുകയും ഫേസ്ബുക്കില്‍ അധിക്ഷേപിക്കുകയും ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (ഡി), കേരള പൊലീസ് ആക്റ്റിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കെതിരെ ശക്തമായ മൊഴിയാണ് നടി കോടതിയിൽ നൽകിയത്. യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ല എന്നും നടി വ്യക്തമാക്കിയിട്ടുണ്ടെന്നും നടിയുമായി അടുത്ത വൃത്തങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.