യുവാവിനെ കാണാതായെന്ന പരാതി കിട്ടിയത് മൂന്നാഴ്ചകൾക്ക് ശേഷം; ഒരു തെളിവുമില്ലാത്ത നിലയിൽ നിന്ന് നന്തി സ്വദേശിയെ പതിനാറ് മണിക്കൂറിനുള്ളിൽ കണ്ടെത്തി കൊയിലാണ്ടി പൊലീസ് മികവ്


കൊയിലാണ്ടി: വിദേശത്തു നിന്ന് നാട്ടിലെത്തിയിട്ടും യുവാവ് വീട്ടിലെത്തിയില്ല, കുടുംബം പരാതി നൽകിയത് ഒരു മാസത്തോളമാകാറായപ്പോൾ. ഒടുവിൽ ദ്രുതഗതിയിൽ വിദഗ്ധമായി അന്വേഷിച്ച് പതിനാറ് മണിക്കൂറിനുള്ളിൽ യുവാവിനെ കണ്ടെത്തി കൊയിലാണ്ടി പോലീസ്.

നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മുഹമ്മദ് ഉമ്മർ മുക്തറിനെയാണ് പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഇയാളെ ഗുഡല്ലൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു എന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ജൂലൈ പതിനഞ്ചിന് ഇയാൾ അബുദാബി-കാലിക്കറ്റ് വിമാനത്തിൽ കരിപ്പൂരിൽ വിമാനം ഇറങ്ങി. എന്നാൽ അതിനു ശേഷം ഇയാൾ വീട്ടിലേക്കു പോയില്ല. യുവാവിനെ കാണാതായതോടെ കുടുംബം സ്വയമായി അന്വേഷിക്കുകയായിരുന്നു. എറണാകുളത്ത് ഉണ്ടെന്ന് സംശയത്തെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയും അവിടെ ഇല്ല എന്ന് കണ്ടെത്തുകയുമായിരുന്നു. ഒടുവിൽ ഇന്നലെ വൈകിട്ടോടെയാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.

സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതാണെന്ന് സംശയം കുടുംബം പറഞ്ഞിരുന്നതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് ഉടനെ തന്നെ അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടിയിൽ നിന്നുള്ള പോലീസ് സംഘം രണ്ടായി പിരിഞ്ഞ് ഒരു സംഘം എറണാകുളത്തേക്കും മറ്റൊരു സംഘം നിലമ്പൂരിലേക്കും പോയി അന്വേഷണം നടത്തിയത്. ഇയാൾ താമസിച്ചിരുന്നു എന്ന് കുടുംബാംഗങ്ങൾ സംശയിച്ചിരുന്ന എറണാകുളത്തെ ഫ്ലാറ്റിൽ അന്വേഷിക്കുകയും ഫ്‌ളാറ്റ് ഉടമയെ തപ്പി നിലമ്പൂരിൽ അന്വേഷണം നടത്തുകയും ചെയ്തു. ഒടുവിൽ വഴിക്കടവില്‍ വെച്ചാണ് ഉടമയെ കണ്ടെത്തിയത്.

അന്വേഷണത്തിൽ യുവാവ് ഗൂഡല്ലൂരിൽ ഉണ്ടെന്ന വിവരം ലഭിച്ച ഉടനെ തന്നെ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തുടര്‍ന്ന് ഇന്ന് രാവിലെ ആറ് മണിക്ക് ഗൂഡല്ലൂരില്‍ നിന്ന് കണ്ടെത്തുകയും പതിനൊന്നു മണിയോടെ കൊയിലാണ്ടി സ്റ്റേഷനിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.

സ്വന്തം ഇഷ്ട പ്രകാരം പോയതാണെന്നാണ് യുവാവ് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. തന്റെ പിതാവുമായുള്ള പ്രശ്‌നം കാരണമാണ് വീട്ടില്‍ പോകാതിരുന്നതെന്ന് ഇയാൾ പറഞ്ഞത്. ഗൾഫിൽ നിന്ന് തിരികെ എത്തിയെങ്കിലും തിരികെ ഗൾഫിലേക്ക് പോകാനായി വിസ അന്വേഷിച്ചാണ് ഇയാൾ ഇവിടെ എത്തിപ്പെട്ടത്. 15000 രൂപയ്ക്ക് ഗൂഡല്ലൂരില്‍ നിന്ന് വിസ കിട്ടും എന്നറിഞ്ഞതോടെയാണ് ഇയാൾ പോയതെന്ന് പറഞ്ഞതായി കൊയിലാണ്ടി പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ സ്വന്തം ഇഷ്ട പ്രകാരം പോകാൻ അനുവദിച്ചു. സ്വര്‍ണ്ണക്കടത്ത് ബന്ധം ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകില്ല എന്ന് പോലീസ് പറഞ്ഞു.

ഒരു മാസമായി യാതൊരു വിവരവും ഇളന്തിരുന്നിട്ടും ഒരു തെളിവും ഇല്ലാതിരുന്നിട്ടും മികവുറ്റ അന്വേഷണത്തിലൂടെ 16 മണിക്കൂറില്‍ ആണ് കൊയിലാണ്ടി പോലീസ് ഇയാളെ കണ്ടെത്തിയത്. പരാതി ലഭിച്ചതിനു പിന്നാലെ ഉടനെ തന്നെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഡി.വൈ.എസ്.പി ഹരിപ്രസാദ് ആറിന്റെയും എസ്.പി കറുപ്പ സ്വാമിയുടെയും നിർദ്ദേശ പ്രകാരം സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ്, സി.പി.ഓമാരായ ബിനീഷ്, ഷിനു, സുരേഷ്, പ്രദീഷ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ കണ്ടെത്തിയത്.