കൊല്ലം പിഷാരികാവിലെ മാലിന്യ പ്ലാന്റ് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല;ട്രസ്റ്റി ബോര്‍ഡ് വിളിച്ചുചേര്‍ത്ത ഭക്തരുടെയും അധികൃതരുടെയും സംയുക്ത യോഗവും അന്തിമ ധാരണയാകാതെ പിരിഞ്ഞു


കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മാലിന്യ പ്ലാന്റ് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. കഴിഞ്ഞദിവസം ട്രസ്റ്റി ബോര്‍ഡ് വിളിച്ചുചേര്‍ത്ത ഭക്തരുടെയും ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാരികളുടെയും യോഗം ഇതുസംബന്ധിച്ച് ധാരണയിലെത്താനാവാതെ പിരിഞ്ഞു. ആഗസ്റ്റ് ആറിന് എഞ്ചിനിയര്‍മാര്‍ സ്ഥലപരിശോധന നടത്തിയശേഷം മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് ഇപ്പോഴത്തെ നിലപാട്.

ദീര്‍ഘവീക്ഷണത്തോടുകൂടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി മാത്രമേ പുതിയ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടുപോകൂ. നിര്‍മ്മാണം പകുതിയായി എതിര്‍പ്പുകള്‍ വന്ന് നിര്‍ത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുമെന്നും ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തെ നിലവിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നീക്കം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ക്ഷേത്രത്തിലെ വഴിപാട് നിരക്ക് വര്‍ധന സംബന്ധിച്ച കാര്യങ്ങള്‍ ജൂലൈ 31നുശേഷം ചര്‍ച്ച ചെയ്യും. ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ 31വരെ സമയമുണ്ടെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.

ട്രെസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഇ.എസ്.രാജന്‍, ഇളയിടത്ത് വേണുഗോപാല്‍, ഇ.അപ്പുക്കുട്ടി നായര്‍, കെ.ഉണ്ണിമാസ്റ്റര്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ജഗദീഷ് പ്രസാദ്, വി.വി.സുധാകരന്‍, അഡ്വ.ടി.കെ.രാധാകൃഷ്ണന്‍, ശ്രീജിത്ത് അക്ലികുന്നത്ത്, ശിവദാസന്‍ പനിച്ചിക്കുന്നുമ്മല്‍, മോഹനന്‍ മൂത്തേടത്ത്, മുണ്ടക്കല്‍ ശശീന്ദ്രന്‍, ഈച്ചനാട്ടില്‍ മുരളി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.