വിദ്വേഷം പ്രകടിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്


കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷം പ്രകടിപ്പിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ വിദ്വേശം പ്രചരിപ്പിക്കുന്ന തരത്തില്‍ ഫയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

IPC 153 ,IPC 153(A) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. വിദ്വേഷം പ്രകടിപ്പിക്കുക,രണ്ട് വിഭാഗങ്ങള്‍ തമ്മിലുളള ശത്രുത വര്‍ദ്ധിപ്പിക്കുന്നതരത്തില്‍ പ്രചരിപ്പിക്കുക എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 153(A) ജാമ്യില്ലാത്ത വകുപ്പാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ ഹമാസുമായി ബന്ധപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനു മുന്‍പെ വിദ്വേശം പ്രകടിപ്പിച്ചതു കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറയുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.ജി.പി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.