വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വാഹനത്തിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താന്‍ പരിശോധന


Advertisement

വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി. എന്‍.ഐ.ടിയിലെ വിദഗ്ധ സംഘവും, ഫോറന്‍സിക് വിഭാഗവും വാഹന നിര്‍മ്മാതാക്കളായ ബെന്‍സിന്റെ സാങ്കേതിക വിദഗ്ധരും പൊലീസുമാണ് പരിശോധന നടത്തുന്നത്. വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താനാണ് പരിശോധന.

Advertisement

മലപ്പുറം വണ്ടൂര്‍ സ്വദേശി മനോജ് കുമാറിനെയും കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലിനെയുമാണ് കഴിഞ്ഞ മാസം കാരവാനിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരവാനില്‍ ഘടിപ്പിച്ചിരുന്ന ജനറേറ്ററില്‍ നിന്നാവാം വിഷവാതകം വന്നതെന്നാണ് നിഗമനം. ഇതെങ്ങിനെ കാരവാനിനകത്ത് എത്തിയെന്ന് കണ്ടെത്താനാണ് പരിശോധന. ജനറേറ്ററില്‍ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജനറേറ്ററില്‍ നിന്നുള്ള വിഷ പുക എങ്ങനെ കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കര്‍ണ്ടെത്താനാണ് വിശദമായ പരിശോധന.

Advertisement

ഡിസംബര്‍ 23 നായിരുന്നു സംഭവം. വിവാഹ സംഘത്തിനൊപ്പം കണ്ണൂരില്‍ നിന്നെത്തിയതായിരുന്നു ഇവര്‍. രാത്രി വൈകി കരിമ്പനപ്പാലത്തെത്തിയപ്പോള്‍ റോഡരികില്‍ വാഹനം നിര്‍ത്തി എ.സിയിട്ട് വാഹനത്തിനുളളില്‍ വിശ്രമിക്കുകയായിരുന്നു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഒരു രാത്രിയും പകലുമാണ് ആരുമറിയാതെ ദേശീയ പാതയോരത്ത് നഗര മധ്യത്തില്‍ വാഹനത്തിനകത്ത് രണ്ട് യുവാക്കാള്‍ മരിച്ച് കിടന്നത്.

Advertisement