മദ്യപിച്ച് വാഹനം ഓടിക്കാന്‍ നില്‍ക്കല്ലേ, പണികിട്ടും; മദ്യലഹരിയിലെ ഡ്രൈവിംഗിന് രജിസ്റ്റര്‍ ചെയ്തത് 3764 കേസുകള്‍, ലൈസന്‍സും റദ്ദാക്കും, വരും ദിവസങ്ങളിലും പരിശോധന


തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയില്‍ 3764 പേര്‍ക്കെതിരെ കേസ്. 1911 പേരുടെ ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ ലൈസന്‍സ് കണ്ടുകെട്ടാനും തീരുമാനിച്ചെന്ന് പൊലീസ് അറിയിച്ചു.

ട്രാഫിക് വിഭാഗം ഐ.ജി എ.അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് ഫെബ്രുവരി ആറു മുതല്‍ 12 വരെ സംസ്ഥാന വ്യാപക പരിശോധന നടത്തിയത്.

മദ്യപിച്ച് വാഹനമോടിച്ചതിന് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ സിറ്റിയിലാണ്, 538 എണ്ണം. കൊച്ചി സിറ്റിയില്‍ 342 കേസുകളും ആലപ്പുഴയില്‍ 304 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവ് കേസുകള്‍. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി നടത്തുന്ന ഇത്തരം പരിശോധനകള്‍ എല്ലാ ജില്ലകളിലും തുടരുമെന്ന് ട്രാഫിക് ഐ.ജി അറിയിച്ചു.