‘പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിടുന്നത് എന്തിന്? ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്ക് മാത്രമെന്തേ?’ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റല്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി


കൊച്ചി: പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിടുന്നത് എന്തിനാണെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്ക് മാത്രം എന്തിനെന്നും ഹൈക്കോടതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരഗണിക്കുന്നത്.

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത ഒരു സമയക്രമം പെണ്‍കുട്ടികള്‍ക്ക് മാത്രമായി എന്തടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് കോടതി ചോദിച്ചു. ക്യാമ്പസുകള്‍ക്കുള്ളിലെ ഹോസ്റ്റലിലെ സമയനിയന്ത്രണം സംബന്ധിച്ചുള്ള കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.

രക്ഷിതാക്കളുടെ ആവശ്യപ്രകാരം അച്ചടക്കം പാലിക്കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 9.30 എന്ന സമയക്രമം നിശ്ചയിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ കോടതി ഈ വാദത്തോട് യോജിച്ചില്ല. അത് ശരിയല്ലെന്നും ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്കും ലഭിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവിറക്കിയേക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്.

Summary: High Court of kerala criticizes Kozhikode Medical College women’s hostel timing issue