ആളിക്കത്തി ഇന്ധന വില; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി; എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് ആറ് രൂപ


കോഴിക്കോട്: രാജ്യത്ത് കത്തിക്കയറി ഇന്ധനവില. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും ഇന്ന് വര്‍ധിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപയാണ്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിര്‍ബന്ധിക്കാന്‍ ഇത് കാരണമാകും.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടും രാജ്യത്തെ റീടെയ്ല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാത്തത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായെന്ന് മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസിന്റെ കണക്ക്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ കമ്പനികള്‍ക്ക് 2.25 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യന്‍ രൂപ.