പൂരങ്ങളുടെ മുഖശ്രീയായ കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ ചരിഞ്ഞു; വിയോഗം താങ്ങാനാകാതെ ആനപ്രേമികൾ


തൃശ്ശൂർ: പൂരങ്ങളുടെ മുഖശ്രീയായ കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ ചരിഞ്ഞു. ഉത്സവം പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴുള്ള കുട്ടിശ്ശങ്കരന്റെ വിടവാങ്ങൽ ഉൾക്കൊള്ളാനാവാതെ ആനപ്രേമികൾ. തൃശൂർ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യമായിരുന്നു കുട്ടിശങ്കരൻ.

ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു കുട്ടിശങ്കരൻ. ഒന്നര വർഷം മുമ്പാണ് ആന വനംവകുപ്പിന്റെ സംരക്ഷണയിൽ എത്തിയത്. ഡേവീസിന്റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് ആനയെ മാറ്റാൻ ശ്രമിച്ചെങ്കിലും സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് ആനയെ മാറ്റാൻ കഴിയാത്തത് കൊണ്ട് വനം വകുപ്പിന്റെ ഉടമസ്ഥതയിൽ എത്തുകയായിരുന്നു.

കൂടാതെ കുട്ടിശ്ശങ്കരനെ ഏറ്റെടുക്കാൻ നിരവധി ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയ്യാറായി രംഗത്ത വന്നിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിക്കാതിരുന്നതിനെ തുടർന്ന് വനം വകുപ്പ് തന്നെ സംക്ഷിക്കുകയായിരുന്നു. വനം വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും ആനയെ കോടനാട് ആന കേന്ദ്രത്തിലേക്ക് കൊണ്ട് പോകാതെ തൃശൂരിൽ തന്നെ നിറുത്തിയിരിക്കുകയായിരുന്നു. പ്രതിമാസം 50,000 രൂപയാണ് ആനയ്ക്കായി ചെലവഴിച്ചിരുന്നത്.

1979ൽ ബീഹാറിൽ നിന്നാണ് കുട്ടിശങ്കരൻ എന്ന ആനയെ കേരളത്തിലെത്തിച്ചത്. എല്ലാ ലക്ഷണങ്ങളും തികഞ്ഞ കൊമ്പനെ 1987 ൽ ആനപ്രേമിയായ്‌ ഡേവിസ് സ്വന്തമാക്കുകയായിരുന്നു. ഒരുസമയത്ത് കേരളത്തിൻറെ ഉത്സവ പറമ്പുകളിൽ നിറഞ്ഞ് നിന്ന ത്രിമൂർത്തികളായിരുന്നു ആനപാപ്പാൻമാരിൽ പ്രമുഖനായ കുറ്റിക്കോടൻ നാരായണനും, ഡേവിസും, തിരുവമ്പാടി കുട്ടിശ്ശങ്കരനും. തൃശൂർ പൂരത്തിന് കുട്ടിശ്ശങ്കരനില്ല എന്ന വാർത്ത ഇനിയും ആനപ്രേമികൾക്ക് വിശ്വസിക്കാനായിട്ടില്ല.

[bot1]