ശക്തമായ ഇടിമിന്നലിൽ പുളിയഞ്ചേരിയിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു, തെരുവുവിളക്കുകൾ പൊട്ടിത്തെറിച്ചു


കൊയിലാണ്ടി: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് പുളിയഞ്ചേരിയില്‍ രണ്ട് തെങ്ങുകള്‍ക്ക് തീ പിടിച്ചു. പുളിയഞ്ചേരി പള്ളിക്ക് സമീപമുള്ള ഓണിപ്പറമ്പില്‍ ഗംഗാധരന്‍ എന്നയാളുടെ വീട്ടുമുറ്റത്തെ തെങ്ങിനും തൊട്ടടുത്തുള്ള ഹില്‍ബസാര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങിനുമാണ് തീ പിടിച്ചത്. ഇതിൽ ഒരു തെങ്ങ് കത്തിനശിച്ചു.

തെങ്ങുകള്‍ക്ക് തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ട ഉടന്‍ സമീപവാസികളെത്തി വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു. വീട്ടിലെ പൈപ്പ് ഉപയോഗിച്ച് വെള്ളമടിച്ചാണ് തീ അണയ്ക്കാൻ ശ്രമിച്ചത്. ഒരു തെങ്ങിലെ തീ അണയ്ക്കാൻ നാട്ടുകാർക്ക് സാധിച്ചു.

എന്നാൽ രണ്ടാമത്തെ തെങ്ങിന് ഉയരം കൂടുതലായതിനാൽ നാട്ടുകാര് തെങ്ങിലെ തീ കെടുത്താന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഈ തെങ്ങ് കത്തിനശിക്കുകയായിരുന്നു. അഗ്നിശമന സേനയെ അറിയിച്ചെങ്കിലും അപ്പോഴേക്കും തെങ്ങ് കത്തി നശിച്ചിരുന്നു.

സമീപകാലത്തൊന്നുമില്ലാത്ത തരത്തിലുള്ള ഇടിവെട്ടാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്‌ഫോടനത്തിന് സമാനമായ വലിയ ശബ്ദമാണ് ഇടിവെട്ടിയപ്പോള്‍ ഉണ്ടായത്. ഇടിവെട്ടിയതിന്റെ ആഘാതത്തില്‍ സമീപമുള്ള തെരുവു വിളക്കുകൾ പൊട്ടിച്ചിതറിയിട്ടുമുണ്ട്.

[bot1]