എളമ്പക്ക ചാകര ആഘോഷമാക്കി നാട്ടുകാരും സമീപ ദേശങ്ങളിലുള്ളവരും; മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ശേഖരിക്കാനെത്തുന്നവരുടെ തിരക്ക്


കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചിലെ എളമ്പക്ക ചാകര ആഘോഷമാക്കി നാട്ടുകാരും സമീപ പ്രദേശങ്ങളിലുള്ളവരും. എളമ്പക്ക പെറുക്കാനെത്തിയവരുടെ തിരക്കായതിനാല്‍ ഇന്നലെ രാത്രി മുഴുവന്‍ തീരം ഉണര്‍ന്നുതന്നെയായിരുന്നു. കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവര്‍ക്കു പുറമേ കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നുവരെ എളമ്പക്ക പെറുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു.

കടല്‍ക്ഷോഭമൊന്നും വലിയ തോതില്‍ ഇല്ലാത്ത ശാന്തമായ ഇടമാണ് മന്ദമംഗലം ബീച്ച്. ഇതാണ് ഇത്രത്തോളം എളമ്പക്ക ചാകര എത്താന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഉരുപുണ്യകാവ് കുന്ന് മുതല്‍ കൊല്ലം പാറപ്പള്ളി വരെയുള്ള ഭാഗങ്ങളിലാണ് എളമ്പക്ക വ്യാപകമായി കണ്ടുകൊണ്ടിരിക്കുന്നത്.

 

കഴിഞ്ഞ കുറച്ചുദിവസമായി ഇവിടെ എളമ്പക്ക ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മണ്ണില്‍ പൂണ്ടു കിടക്കുന്ന തോതിലുള്ള എളമ്പക്ക പ്രദേശവാസികള്‍ കമ്പോ മറ്റോയെടുത്ത് കുത്തിയെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെയാണ് പൂഴിയ്ക്കു മുകളില്‍ വ്യാപകമായി പരന്നു കിടക്കുന്ന തരത്തില്‍ എളമ്പക്ക കണ്ടു തുടങ്ങിയത്.

എളമ്പക്കയുടെ പ്രജനന സമയമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടലില്‍ ചെളിയിറങ്ങുന്ന സമയമായതിനാല്‍ ചെളിയില്‍ നിന്നും രക്ഷനേടാന്‍ കരയോട് അടുത്ത ഭാഗങ്ങളിലേക്ക് എളമ്പക്കകള്‍ കൂടുതലായി വരുന്നതാണ് ഇത്രയേറെ ഒരുമിച്ച് വരാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.

നേരത്തെയും പല സമയത്ത് ഇവിടെ എളമ്പക്കകള്‍ കണ്ടിരുന്നു. എന്നാല്‍ ഇത്രത്തോളം കാണുന്നത് ആദ്യമായാണെന്നും പ്രദേശവാസികള്‍ പറയുന്നു.