ചെറുവണ്ണൂര്‍, അരിക്കുളം, നടുവണ്ണൂര്‍ വില്ലേജുകളിലെ ഭൂമി വിവരങ്ങള്‍ ഓണ്‍ലൈനിലേക്ക്; ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി


കോഴിക്കോട്: മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ‘എന്റെ ഭൂമി’ ഡിജിറ്റല്‍ റിസര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം ടൂറിസം-പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വന്തം ഭൂമിയുടെ അളവും തര്‍ക്കമില്ലാത്ത അവകാശ രേഖയും ഓരോ പൗരന്റെയും അവകാശമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച വിവരങ്ങളെല്ലാം ഓണ്‍ലൈനായി ലഭ്യമാകും. ഇതു വഴി ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വര്‍ഷം കൊണ്ട് മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൈവശത്തിന്റെയും ഉടമസ്ഥതയുടേയും അടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കി ഒരു സമഗ്ര ഭൂരേഖ തയ്യാറാക്കും. ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും. സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും സുതാര്യമാകും.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ 16 വില്ലേജുകളിലാണ് ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാക്കുക. തുറയൂര്‍, എരവട്ടൂര്‍, മൂടാടി, ഉള്ളിയേരി, നടുവണ്ണൂര്‍, തിക്കോടി, ചെറുവണ്ണൂര്‍, അരിക്കുളം, കരുവട്ടൂര്‍, തൂണേരി, നാദാപുരം, ചെക്കിയാട്, വളയം, നടക്കുതാഴ, പുത്തൂര്‍, രാരോത്ത് വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 118 വില്ലേജുകളില്‍ അഞ്ചെണ്ണത്തില്‍ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയായി. 113 വില്ലേജുകളാണ് ഇനി ബാക്കിയുള്ളത്. കൊയിലാണ്ടി താലൂക്കില്‍പ്പെട്ട ചെറുവണ്ണൂര്‍ വില്ലേജിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചത്. ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സര്‍വ്വേ പൂര്‍ത്തീകരിക്കുക.

സര്‍വേ വകുപ്പ് ഭൂമി സംബന്ധിച്ച അന്തിമമായ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുന്‍പ് ഇതിന്റെ കരട് ഭൂവുടമക്ക് കാണാനും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കാനും അവസരം ലഭിക്കും. ഡിജിറ്റല്‍ സര്‍വെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. പൊതുജനങ്ങളെ ഡിജിറ്റല്‍ റീസര്‍വേ നടപടികളെ കുറിച്ച് ബോധ്യപ്പെടുത്തിയശേഷം അവരെയും ഉള്‍പ്പെടുത്തിയാകും പദ്ധതി പൂര്‍ത്തിയാക്കുക.

പേരാമ്പ്ര വി.വി.ദക്ഷിണാമൂര്‍ത്തി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. ഉത്തര മേഖല സര്‍വ്വേ ജോയിന്റ് ഡയറക്ടര്‍ ഡി മോഹന്‍ദേവ് പദ്ധതി വിശദീകരണം നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.ലിസി, അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.കെ സുഗതന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാരായ വി.പി.പ്രവിത, കെ.എം.റീന, പഞ്ചായത്തംഗം പി.ജോന, വടകര ആര്‍.ഡി.ഒ സി.ബിജു, റവന്യൂ, സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എ.ഡി.എം സി മുഹമ്മദ് റഫീഖ് സ്വാഗതവും കോഴിക്കോട് സര്‍വ്വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.കെ രാജന്‍ നന്ദിയും പറഞ്ഞു.