കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിന്റെ മരണം; സമഗ്രമായ അന്വേഷണം നടത്തണം, നഗരത്തില്‍ തഴച്ചുവളരുന്ന ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്


കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലഹരി മാഫിയയുടെ പങ്ക് സംശയിക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗരത്തില്‍ തഴച്ച് വളരുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കൊണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് തെന്‍ഹീര്‍ കൊല്ലം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കുന്ന മയക്ക് മരുന്ന് മാഫിയ റെയില്‍വെ സ്റ്റേഷന്‍, സ്റ്റേഡിയം പരിസരങ്ങള്‍ താവളമാക്കുകയാണെന്നും ഇതിന് തടയിടാന്‍ പൊലീസ് പ്രെട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും തെന്‍ഹീര്‍ കൊല്ലം വ്യക്തമാക്കി.

ബുധനാഴ്ച പുലര്‍ച്ചെയാണ് പെരുവട്ടൂര്‍ സ്വദേശിയായ അമല്‍ സൂര്യയെ കൊയിലാണ്ടി സ്റ്റേഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് ലഹരി ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ മൃതദേഹത്തിന് സമീപം ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ മന്‍സൂര്‍ എന്ന യുവാവുമുണ്ടായിരുന്നു. മന്‍സൂറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി സ്റ്റേഡിയവും പരിസരവും കേന്ദ്രീകരിച്ചുള്ള ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടിവേണമെന്ന ആവശ്യമുയരുന്നത്.