”സമദും സൈനബയും വര്‍ഷങ്ങളായി പരിചയക്കാര്‍, വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയത് പതിനായിരം രൂപ വാഗ്ദാനം ചെയ്ത്”; കുറ്റിക്കാട്ടൂര്‍ സ്വദേശിനിയുടെ കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങളുമായി സമദിന്റെ മൊഴി


കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ കൊലപ്പെടുത്തിയത് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനെന്ന് പ്രതി സമദിന്റെ മൊഴി. താനൂരില്‍ ഒരു വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന ആള്‍ക്കൊപ്പം ഒരു മണിക്കൂര്‍ കഴിയണമെന്നും ഇതിനായി പതിനായിരം രൂപ നല്‍കാമെന്നും പറഞ്ഞാണ് സമദും കൂട്ടുപ്രതിയായ ഗൂഡല്ലൂര്‍ സ്വദേശി സുലൈമാനും സൈനബയെ വിളിച്ചുകൊണ്ടുപോയതെന്നാണ് സമദ് പൊലീസിനോടു പറഞ്ഞത്.

സൈനബയെ വര്‍ഷങ്ങളായി പരിചയമുണ്ട്. സൈനബ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാണ് എപ്പോഴും നടക്കുന്നത്. ഇക്കാര്യമറിയാവുന്ന താന്‍ തന്റെ ടാക്‌സി ഡൈവറായിരുന്ന ഗൂഡല്ലൂര്‍ സ്വദേശി സുലൈമാനും ചേര്‍ന്ന് ഇത് കൈക്കലാക്കാന്‍ പദ്ധതിയിടുകയായിരുന്നുവെന്നാണ് സമദ് പറഞ്ഞത്.

ഞാന്‍ വിളിച്ച പ്രകാരം ഈ മാസം ആറിന് രാവിലെ പത്തു മണിയോടെ സുലൈമാന്‍ തിരൂരില്‍വന്നു. തിരൂര്‍ ആശുപത്രിക്ക് അടുത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുപ്പിച്ച് സുലൈമാനെ താമസിപ്പിച്ചു. അടുത്ത ദിവസം രാവിലെ പത്തു മണിയോടെ സുലൈമാന്‍ താനൂര്‍ കുന്നുംപുറത്തുള്ള എന്റെ വീട്ടില്‍ വന്നു. അവിടെനിന്ന് ഒരു പരിചയക്കാരന്റെ കാര്‍ വാടകയ്‌ക്കെടുത്ത് ഞങ്ങള്‍ കൂടി കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് അടുത്തെത്തി. സൈനബയെ ഫോണില്‍ വിളിച്ച് താനൂരില്‍ സുഖമില്ലാതെ വീട്ടില്‍ കിടക്കുന്ന ഒരാളുടെ കൂടെ ഒരു മണിക്കൂര്‍ കഴിയണമെന്നും 10,000 രൂപ തരുമെന്നും പറഞ്ഞു. താനൂരല്ല, പരപ്പനങ്ങാടിക്കടുത്ത് മുക്കോല എന്ന സ്ഥലത്താണ് പോകേണ്ടത് എന്നു പറഞ്ഞപ്പോള്‍ സൈനബ വരാമെന്നേറ്റു. അങ്ങനെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ഓവര്‍ ബ്രിജിന്റെ അടുത്തുനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറില്‍ കയറ്റി.

കുന്നുംപുറത്തുള്ള സമദിന്റെ വീട്ടിലേക്ക് സൈനബയെ കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. വീട്ടില്‍ ഭാര്യയും മകളും ഉണ്ടാവില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തിരൂരില്‍ ഡോക്ടറെ കാണാന്‍ പോകുമെന്ന പറഞ്ഞിരുന്ന ഭാര്യയും മകളും വീട്ടില്‍ തന്നെയുണ്ടെന്ന് കണ്ടതോടെ പദ്ധതി മാറ്റുകയായിരുന്നുവെന്നാണ് സമദ് പറഞ്ഞത്.

തുടര്‍ന്ന് അസുഖബാധിതനായ ആളുടെ വീട്ടില്‍ ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്നും അവിടെ ആളുണ്ടെന്നും കോഴിക്കോടിനു തിരിച്ചു പോകാമെന്നും സൈനബയോടു പറഞ്ഞു. കൂടെ വന്നതിന് 2000 രൂപ തരാമെന്നും പറഞ്ഞു. പിന്നീട് മുക്കത്തുവെച്ച് കഴുത്തില്‍ ഷാള്‍മുറുക്കി സൈനബയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സമദ് പറഞ്ഞു.

”ഞാന്‍ കാറില്‍ സൈനബയുടെ ഇടതു വശത്തായി കയറി പിന്നിലെ സീറ്റിലിരുന്നു. കാറോടിച്ച് അരീക്കോടു വഴി വരുമ്പോള്‍ വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുന്‍പ് സൈനബ ധരിച്ചിരുന്ന ഷാള്‍ ഞാന്‍ കഴുത്തില്‍ മുറുക്കി. ഷാളിന്റെ ഒരറ്റം ഇടതുകൈകൊണ്ട് ഡ്രൈവ് ചെയ്തുകൊണ്ടുതന്നെ സുലൈമാന്‍ പിടിച്ചുവലിച്ചു. സൈനബ എന്റെ മടിയിലേക്ക് കമിഴ്ന്നു കിടന്നു. ശ്വാസം നിലച്ചതായി മനസ്സിലായതിനാല്‍ സുലൈമാന്‍ കാര്‍ തിരിച്ച് വഴിക്കടവു ഭാഗത്തേക്ക് ഓടിച്ചു. സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ സ്വിച്ചോഫ് ചെയ്ത ശേഷം സ്വര്‍ണ വളകളും കമ്മലുകളും വലിച്ചെടുത്ത് പോക്കറ്റിലിട്ടു.

സുലൈമാന്‍ സൈനബയുടെ ബാഗ് തപ്പിയപ്പോള്‍ കുറച്ചു പണം കണ്ടു. വണ്ടി സുലൈമാന്‍ നാടുകാണി ചുരത്തിലേക്കു വിട്ടു. രാത്രി എട്ടു മണിയോടു കൂടി ചുരത്തിലെത്തി ഇടതുവശത്തായി താഴ്ചയുള്ള ഒരു സ്ഥലത്തിനടുത്ത് വണ്ടി നിര്‍ത്തി. ഞാനും സുലൈമാനും പുറത്തിറങ്ങി ആരും വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം സൈനബയുടെ ശരീരം കാറിന്റെ പിന്‍സീറ്റില്‍നിന്നു വലിച്ച് പുറത്തേക്കെടുത്ത് താഴ്ചയുള്ള സ്ഥലത്തേക്ക് തള്ളിയിട്ടു. പിന്നീട് ഞങ്ങള്‍ സുലൈമാന്‍ താമസിച്ചിരുന്ന ഗൂഡല്ലൂരിലെ മുറിയിലെത്തി. എന്റെ മുണ്ടില്‍ ചോര പുരണ്ടിരുന്നതിനാല്‍ അത് കഴുകിയശേഷം മറിച്ചുടുത്തു. പിന്നീട് ഞങ്ങള്‍ പുറത്തുപോയി ഒരു കടയില്‍നിന്നു മുണ്ടും ബനിയനും വാങ്ങി തിരിച്ചുവന്നു.

തുടര്‍ന്ന് ഞങ്ങള്‍ വസ്ത്രങ്ങള്‍ മാറ്റി ധരിക്കുകയും അന്ന് അവിടെ താമസിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ കയ്യിലുണ്ടായിരുന്ന സൈനബയുടെ പണം ഞങ്ങള്‍ വീതിച്ചെടുത്തു. സ്വര്‍ണാഭരണങ്ങള്‍ എന്റെ കൈവശം വച്ചു. കാര്‍ സുലൈമാന്‍ ഒരു സര്‍വീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സര്‍വീസ് ചെയ്യിച്ചു. സൈനബയുടെ ബാഗും ഫോണും എന്റെ വസ്ത്രങ്ങളും സുലൈമാന്‍ കത്തിക്കാനായി കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സുലൈമാനും അയാളുടെ കൂടെ വന്ന ആളുകളും മുറിയില്‍വച്ച് എന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കി.”എന്നാണ് സമദിന്റെ മൊഴി.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തില്‍ നടത്തിയ പരിശോധനയില്‍ സൈബനയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.