ആന്തരികാവയവങ്ങള്‍ പുറത്ത് ചാടിയ നിലയില്‍; ആനയിറങ്ങിയ കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ പ്രദേശവാസിയുടെ മൃതദേഹം


വടകര: കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചത്. ആന ഓടിയ ഉളിക്കര മത്സ്യ മാര്‍ക്കറ്റിന് സമീപമാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളടക്കം പുറത്ത് ചാടിയ നിലയിലായിരുന്നു. ആന ചവിട്ടിയതാണെന്നാണ് സംശയം.

കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് ഇന്നലെയാണ് കാട്ടാനയിറങ്ങിയത്. സ്ഥലത്ത് ആനയെ കാണാന്‍ വലിയ ജനക്കൂട്ടമെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ജോസുമുണ്ടായിരുന്നു. ആനയെ തിരികെ കയറ്റാന്‍ പടക്കം പൊട്ടിച്ചതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടിയിരുന്നു. ആ സമയത്ത് ജോസ് വീണുപോയതാകാമെന്നാണ് സൂചന.

വനാതിര്‍ത്തിയില്‍ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. മാട്ടറ ചോയിമടയിലെ തോട്ടത്തില്‍ കടന്ന ആന പിന്നീട് കാട് കയറി. ആനയുടെ നീക്കങ്ങള്‍ വനം വകുപ്പ് നിരീക്ഷിച്ചുവരികയാണ്.

ആനയെ കണ്ട് ഓടുന്നതിനിടെ ആറു പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ജനങ്ങള്‍ വീടുകളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിട്ടും ആരും സഹകരിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്.