കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലി തർക്കം; കണ്ണൂരിൽ അയല്‍വാസിയെ അച്ഛനും മക്കളും അടിച്ചുകൊന്നു


കണ്ണൂര്‍: പള്ളിക്കുന്നില്‍ കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9മണിയോടെയാണ് സംഭവം.

സംഭവത്തില്‍ അയല്‍വാസികളായ നാല് പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ടി.ദേവദാസ്, മകൻ സഞ്ജയ് ദാസ്, മകൻ്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അജയകുമാര്‍ വീട്ടിലെ കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയത് ദേവദാസും മക്കളും ചോദ്യം ചെയ്യുകയും പിന്നീട് വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം.

ഇരു കൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കമായതോടെ നാട്ടുകാര്‍ ഇവരെ പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ ദേവദാസും മക്കളും വീണ്ടും രാത്രി 8മണിയോടെ അജയകുമാറിന്റെ വീട്ടിലേക്ക് തിരിച്ചുവന്ന് കല്ലും വടികളും ഹെല്‍മറ്റും ഉപയോഗിച്ച് ഇയാളെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മര്‍ദ്ദനമേറ്റ്‌ റോഡില്‍ കിടന്ന അജയകുമാറിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.