‘നൊച്ചാടെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കി, കോണ്‍ഗ്രസ് ശ്രമിക്കുന്നത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍’; വാല്യക്കോടെ സി.പി.എം ഓഫീസ് കത്തിച്ചതില്‍ പ്രതികരണവുമായി ലോക്കല്‍ സെക്രട്ടറി (വീഡിയോ)


പേരാമ്പ്ര: സി.പി.എമ്മിന്റെ ഓഫീസ് തീയിട്ട് നശിപ്പിച്ചതിലൂടെ വാല്യക്കോടെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സി.പി.എം കല്‍പ്പത്തൂര്‍ ലോക്കല്‍ സെക്രട്ടറി കെ.സി ബാബുരാജ്. സി.പി.എമ്മുകാരുടെ വീടുകള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് മുന്നില്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം ഇതിനെ കാണാനെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രദേശത്ത് രാഷ്ട്രീയ പ്രശ്‌നങ്ങളോ സംഘര്‍ഷമോയില്ല. എന്നാല്‍ ഇത്തരത്തിലുള്ള ആസൂത്രിത നീക്കത്തിലൂടെ പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൊച്ചാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വാല്യക്കോട്. വാല്യക്കോടെ സി.പി.എം ഓഫീസ് ഇന്നലെ രാത്രിയാണ് തീയിട്ടു നശിപ്പിച്ചത്. ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു. റോഡിലൂടെ കടന്നുപോവുകയായിരുന്ന വഴിപോക്കനാണ് ഓഫീസില്‍ തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.

സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ഫോറന്‌സിക് വിഭാഗവും പരിശോധന നടത്തും. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെയാണ് സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്തുവിട്ടിരുന്നു. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്തു വന്നാലും പ്രശ്നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്. പോലീസിന്റെ മുമ്പില്‍ പോലും പ്രവര്‍ത്തകര്‍ വെല്ലുവിളിക്കുകയാണ്. സംയമനം പാലിക്കാന്‍ പോലീസ് ആവശ്യപ്പെടുമ്പോളും നൊച്ചാട് കത്തിക്കുമെന്ന മറുപടിയാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

വീഡിയോ കാണാം: