ഒരിക്കൽ കൂടി അവൾ വീട്ടിലേക്ക്, പിഞ്ചോമനയ്ക്കൊപ്പം സന്തോഷത്തോടെയല്ല, ചേതനയറ്റ ശരീരമായി; ചികിത്സക്കിടെ മരിച്ച ചെമ്മരത്തൂർ സ്വദേശിനിയുടെ പോസ്റ്റുമോർട്ടം ഇന്ന്


വടകര: പേരകുട്ടിക്കൊപ്പം സന്തോഷത്തോടെ മകൾ വരുന്നതും കാത്തിരുന്ന വീട്ടിലേക്ക് ഇനിയെത്തുക സ്വാതിയുടെ ചേതനയറ്റ മൃതശരീരം. ഇന്നലെയാണ് ഏഴു മാസം ഗർഭിണിയായിരുന്ന സ്വാതി മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിക്കുന്നത്.

കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് സ്വാതി ഗർഭിണിയായത്. പരിശോധനകൾക്കായാണ് ഇന്നലെ എടപ്പാളിൽ എത്തിയത്. പരിശോധനാ സമയത്ത് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി. ഉടൻ തന്ന ലേബർ റൂമിൽ കയറ്റി കുട്ടിയെ പുറത്തെടുക്കാൻ നീക്കം നടത്തി. ഇതിനിടെ സ്വാതിക്ക് മരണം സംഭവിക്കുകയായിരുന്നു. കുട്ടി മരിച്ച കാര്യം സ്വാതിയെ അറിയിച്ചിരുന്നു എന്നാണ് വിവരം.

പ്രസവത്തോട് അടുത്ത് സ്വാതി സ്വന്തം വീട്ടിലാണ് നിന്നിരുന്നത്. കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദാണ് ഭർത്താവ്. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. സഹോദരി ശ്വേത. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ചെമ്മരത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.