മഴ മുന്നറിയിപ്പില്‍ മാറ്റം; കോഴിക്കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, വരുംദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പ്



തിരുവനന്തപുരം:
സംസ്ഥാനത്ത് മഴയ്ക്ക് താത്കാലിക ശമനം. അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് ഇന്ന് ഉച്ചയോടെ പിന്‍വലിച്ചു. കേരളത്തിന് മുകളിലും അറബിക്കടലിലും കഴിഞ്ഞ ദിവസം കാണപ്പെട്ട നിലയിലുള്ള മേഘക്കൂട്ടങ്ങള്‍ ഇന്നത്തെ ഉപഗ്രഹദൃശ്യങ്ങളില്‍ ദൃശ്യമല്ല. ഇതോടെയാണ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയത്.

എന്നാല്‍ ഇനിയുള്ള മണിക്കൂറുകളിലും വരും ദിവസങ്ങളിലും കേരളത്തില്‍ കനത്ത മഴ തുടരാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത് ഓറഞ്ച് അലേര്‍ട്ട് ആയി മാറ്റിയിട്ടുണ്ട്. പാലക്കാടും വയനാട്ടിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ബാക്കി ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.

ലക്ഷദ്വീപിന് സമീപത്തുള്ള ചക്രവാത ചുഴിയാണ് നിലവില്‍ കേരളത്തിലെ മഴയ്ക്ക് കാരണം. നിലവില്‍ അഞ്ച് ദിവസത്തേക്ക് നല്‍കിയ മഴ മുന്നിറിയിപ്പില്‍ മാറ്റമില്ല. ചില ജില്ലകളില്‍ കൂടൂതല്‍ മഴ ലഭിക്കാനാണ് സാധ്യതയെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം മിഷന്‍ മേധാവി ഡോ.സതീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തമിഴ്‌നാട് തീരത്തിനടുത്ത് മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.

അതിനിടെ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് ഭാഗത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും കടന്ന് കാലവര്‍ഷം കേരളതീരത്തേക്ക് നീങ്ങുകയാണ്. വരുന്ന ദിവസങ്ങളില്‍ ശ്രീലങ്കയും പിന്നീട് മാലിദ്വീപിലും കാലവര്‍ഷം എത്തും. കേരളത്തില്‍ മെയ് 27 ഓടെ കാലവര്‍ഷമെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ പ്രവചനം.